കോട്ടയം . സിയാൽ മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബർ ലിമിറ്റഡിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ഡി പി ആർ പുതുക്കാൻ ബോർഡിനെ ചുമതലപ്പെടുത്തി. നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റ്‌കോ ഡി പി ആർ തയ്യാറാക്കിയിരുന്നെങ്കിലും അന്ന് സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. കമ്പനിയുടെ കീഴിൽ ടയർ നിർമ്മാണം അടക്കം ബഹൃദ് പദ്ധതികളുമായിരുന്നു ആലോചനയിൽ. സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ 145 ഏക്കർ ഭൂമി കമ്പനിക്ക് വിട്ടുനൽകാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അടുത്തിടെ സ്ഥലം വേഗത്തിൽ റബർ ലിമിറ്റഡിന് കൈമാറാൻ കിൻഫ്രക്ക് സർക്കാർ നിർദ്ദേശം നൽകി. ഇവിടെ കമ്പനിയുടെ ഓഫീസും പ്രവർത്തനം തുടങ്ങി. സ്ഥലം, നിക്ഷേപം തുടങ്ങി മുഴുവൻ വിശദാശംങ്ങളും ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി രേഖ. മേയ് ആദ്യ ആഴ്ചയോടെ ഡി പി ആർ ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് സ്വകാര്യ സംരംഭകരുമായി ചർച്ച നടത്തും. ഇതിനിടെ സ്ഥലം കൈമാറ്റ നടപടികളും പൂർത്തിയാക്കാനാണ് ധാരണ.
ലക്ഷ്യം 1000 കോടി രൂപയുടെ നിക്ഷേപം.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്‌കരിച്ച് വിവിധ ഉത്പന്നങ്ങളാക്കി മാറ്റി കൃഷിക്കാർക്ക് മികച്ച വില ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിൽ ഒരു വർഷം ഉത്പാദിപ്പിക്കുന്ന 7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. എന്നാൽ ഇതിന്റെ 20 ശതമാനം മാത്രമേ ഇവിടെ സംസ്‌ക്കരിക്കുന്നുള്ളു. ബാക്കി മറ്റു സംസ്ഥാനങ്ങളിലടക്കം എത്തിച്ച് ഉത്പന്നങ്ങളായി കേരളത്തിലെ വിപണിയിലേക്ക് തന്നെ എത്തിക്കുന്ന സ്ഥിതിയാണ്. 2030 ഓടെ 40 ശതമാനം റബർ ഇവിടെ സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്‌സ് ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം.
മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഇവ.
ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്‌സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ്, ഓഫ് റോഡ് ടയറുകൾ എന്നിവയാണ് ആദ്യഘട്ടം. പിന്നീട് ടയർനിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |