കോട്ടയം . ''ചേട്ടാ അമ്മൂമ്മ പറഞ്ഞ് രാത്രിയിൽ ചൂളംവിളിച്ചാൽ പാമ്പുവരുമന്ന്'' ? കുട്ടിക്കൂട്ടത്തിനിടയ്ക്ക് നിന്നുള്ള ചോദ്യത്തിന് വാവ സുരേഷിന്റെ മറുപടി ഇങ്ങനെ '' ചെവിപോലുമില്ലാത്ത പാമ്പ് ശബ്ദംകേട്ട് വരുമെന്ന് പറഞ്ഞ അമ്മൂമ്മയോട് പറയണം ഇങ്ങനെ തള്ളല്ലേയെന്ന്'' ചുറ്റും കൂട്ടച്ചിരി. അടുത്ത സംശയം വെളുത്തുള്ളി ചതച്ചിട്ട് പാമ്പിനെ തുരത്തുന്നതിനെപ്പറ്റിയായിരുന്നു ഉടനെത്തി ഉത്തരം വെളുത്തി ചതച്ച് തേങ്ങയും മുളകുമൊക്കെ ചേർത്ത് നല്ല ചമ്മന്തിയാക്കി കഴിച്ചോളൂ. പാമ്പുകളെപ്പറ്റി പരമ്പരാഗതമായി നിലനിന്ന തെറ്റിദ്ധാരണകളെ മാറ്റി കുട്ടികളോട് സംവദിച്ചും സെൽഫിയെടുത്തും വാവ സുരേഷ് മാമ്പഴക്കൂട്ടത്തിൽ താരമായി.
പാമ്പിനെ ഭയക്കേണ്ടതില്ലെന്നും കടിയേറ്റാൽ ചെയ്യേണ്ടതെന്തെന്നും വാവ പറഞ്ഞുകൊടുത്തു. പക സൂക്ഷിച്ച് വച്ച് പാമ്പ് കൊത്തുമെന്നത് കഥകളിൽ മാത്രമുള്ളതാണെന്നും വളരെച്ചെറിയ തലച്ചോറുള്ള പാമ്പിന് ഓർമ്മശക്തിയില്ലെന്നും വാവ പറഞ്ഞു. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് ഇങ്ങനെ മുഴുവൻ പാമ്പുകളുടെ പ്രത്യേകതകളും ഇരപിടിക്കുന്ന രീതിയും വാവ വിശദീകരിച്ചു. വാവയ്ക്കൊപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കൂട്ടത്തിരക്കായിരുന്നു. എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്ക് നിന്ന് കൊടുത്താണ് വാവ മടങ്ങിയത്.
തുടർന്നായിരുന്നു വിസ്മയം ജനിപ്പിച്ച് മാന്ത്രികൻ ബിനു പൈറ്റാലിന്റെ മാജിക് ക്ലാസ്. താളവും മേളവുമായി നാടൻപാട്ടുകലാകാരൻ സി ഡി ബാബുവിന്റെ നാടൻപാട്ടുകൂടി ചേർന്നതോടെ കുരുന്നുകൾ ആവേശത്താൽ ആറാടി.
മാമ്പഴക്കൂട്ടത്തിൽ ഇന്ന്
ഇന്ന് രാവിലെ 9.30 ന് യോഗാസാധക് കെ ശങ്കരന്റെ യോഗാ ക്ലാസ്. 10 ന് ഇൻസ്പിരേഷണൽ ട്രെയിനർ അനീഷ് മോഹന്റെ ക്ലാസ്. 2 ന് മദ്യം മയക്കുമരുന്ന് വിപത്തിനെതിരെ ക്ലാസ്. 3.30 ന് ഷൈനി ആന്റണിയുടെ സുംബാ ഡാൻസ് ക്ലാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |