കോട്ടയം. നദികളിലും മറ്റും മുങ്ങിമരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുമ്പോഴും നീന്തൽ പരിശീലനം നൽകി ഇതിന് പ്രതിരോധം തീർക്കുകയെന്ന ആശയം പ്രാവർത്തികമാക്കാൻ കടമ്പകളേറെ. നീന്തൽ പാഠ്യ വിഷയമാക്കണമെന്ന അഭിപ്രായം അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഉയർത്തുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടാണ് തടസം. അതേസമയം ചുരുക്കം ചില സ്വകാര്യ സ്ഥാപനങ്ങൾ നീന്തൽ അക്കാഡമികൾ നടത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാവാത്ത ഫീസാണ്.
വേനലവധിക്കാലത്ത് പാലാ അടക്കമുള്ള പ്രദേശങ്ങളിൽ നീന്തൽ അക്കാഡമികൾ ആരംഭിക്കുമെങ്കിലും ഫീസ് ഘടന സാധാരണക്കാരന് താങ്ങാനാവില്ല. നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. ബോധവത്കരണത്തിന്റെയും ജാഗ്രതയുടെയും കുറവാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന പൊതുവിലയിരുത്തലാണ് ഉയരുന്നത്.
എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നതാണ്. നീന്തൽ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്.ഇ.ആർ.ടി ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വലിയ ഇടവേളയ്ക്ക് ശേഷം കുട്ടികൾ തിരികെ സ്‌കൂളുകളിലെത്തുമ്പോൾ നീന്തൽ പരിശീലനവും സാദ്ധ്യമാകണമെന്നാണ് കുട്ടികളും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച യാതൊരു നടപടിയും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടില്ല. വിവിധ മത്സരങ്ങൾക്ക് പരിശീലനം നേടുന്ന കായിക താരങ്ങൾ പോലും ചേറും ചെളിയും നിറഞ്ഞ കായലിലാണ് നീന്തൽ അഭ്യസിക്കുന്നത്.
പ്രതിമാസ ഫീസ് 3000 രൂപ.
സ്വകാര്യ റിസോർട്ടുകളിലും അക്കാഡമികളിലും നീന്തൽ പരിശീലനവും പൂൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പക്ഷേ, പരിശീലന ഫീസ് മാസം മൂവായിരം രൂപയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ, നീന്തലിനായി ദിവസം നൂറു രൂപ നീക്കിവയ്ക്കാൻ രക്ഷിതാക്കൾക്കു കഴിയുന്നില്ല. ചില സ്വകാര്യ സ്കൂളുകൾ നീന്തൽ പരിശീലനം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോഴും ട്രെയിനർമാരുടെ ഫീസും പൂളടക്കമുള്ള മറ്റ് അസൗകര്യങ്ങളുമാണ് പ്രശ്നമായത്. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപടെലാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
കുളങ്ങൾ പ്രയോജനപ്പെടുത്തണം.
കുളങ്ങളേറെയുള്ള ഗ്രാമ പ്രദേശങ്ങളിലെങ്കിലും ട്രെയിനറുടെ സഹായത്തോടെ നിശ്ചിത സമയം നീന്തൽ പഠിപ്പിക്കാമെന്ന് രക്ഷിതാക്കൾ പറയുന്നു. നഗര പ്രദേശങ്ങളിലാവാട്ടെ അക്കാഡമികളുമായി സംസാരിച്ച് ഫീസ് നിരക്ക് കുറച്ച് കുട്ടികൾക്ക് പൂളുകളിൽ നീന്തൽ പരിശീലനം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പ്രതിസന്ധികൾ.
സ്കൂളുകളിൽ കുളം ഒരുക്കുക പ്രായോഗികമല്ല.
പൂളുകളുടേയും ട്രെയിനർമാരുടേയും വൻ ഫീസ്.
അദ്ധ്യാപിക സുസ്മിത അജയ് പറയുന്നു.
'' പുറത്തിറങ്ങുമ്പോൾ കുട്ടികൾക്ക് വെള്ളത്തിനോടുള്ള അഭിനിവേശം പലതവണ അറിഞ്ഞിട്ടുള്ളതാണ്. പി.ടി.എയും ജനപ്രതിനിധികളും ഇടപെട്ട് അക്കാഡമികളുമായി സംസാരിച്ച് നിശ്ചിത സമയം നീന്തൽ പഠിപ്പിക്കാൻ സൗകര്യമൊരുക്കണം''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |