കാസർകോട്ടെ ഒരു ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് ഒരു വിദ്യാർത്ഥിനി മരിച്ചതോടെ കേരളം മുഴുവൻ ഹോട്ടലുകളിൽ റെയ്ഡും പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുക്കലും അടക്കമുള്ള കലാപരിപാടി തകർക്കുമ്പോൾ ആരെങ്കിലും ചത്താൽ മാത്രമേ പരിശോധനയുള്ളോ എന്നാണ് ചോദിക്കാനുള്ളത്.
ഹൈക്കോടതി നിർദ്ദേശിച്ചതിനെതുടർന്നുള്ള പരിശോധനയിൽ മിക്ക ഹോട്ടലകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു. പല ഹോട്ടലുകൾക്കും ലൈസൻസ് പോലുമില്ലായിരുന്നു. സ്ഥിരമായി പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും അധികാരമുണ്ടായിട്ടും ഹൈക്കോടതി നിർദ്ദേശിക്കുംവരെ കാത്തിരുന്നതെന്തെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് ഉത്തരമില്ല. രണ്ടും മൂന്ന് ദിവസം കട അടച്ചിട്ട് ഫൈനും അടച്ചാൽ തീരുന്ന പ്രശ്നമേയുള്ളു എന്നറിയാവുന്നതിനാൽ ഉഡായിപ്പ് പരിശോധനയിൽ ആർക്കും പേടിയില്ല. വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ടാൽ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണം അടുക്കള വൃത്തിയായി സൂക്ഷിക്കണം പഴകിയ സാധനങ്ങൾ പരിശോധനാ സമയത്ത് കാണാൻ കഴിയാതെ വിറ്റു തീർക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നൽകും. ഇതോടെ കടയും തുറക്കാം. കേരളത്തിൽ നാളിതുവരെ നടന്ന പരിശോധനകളെല്ലാം ഈ രീതിയിൽ ആയിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലിക്ക് വഴങ്ങാതെ കർശന നടപടി എടുത്താൽ കൂടുതൽ കാലം അതേ സ്ഥലത്ത് കസേരയിൽ ഇരുത്തിക്കാതെ തെക്കും വടക്കും തട്ടിക്കളിക്കുമെന്നതാണ് ചരിത്രം.
ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ ഇറച്ചി വിൽക്കുന്ന ഒരു സ്ഥാപനം പോലും തദ്ദേശാടിസ്ഥാനത്തിൽ ഇല്ല. ആധുനിക അറവുശാല പോലും കോട്ടയമടക്കം മിക്ക ജില്ലകളിലുമില്ല. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചിയുടെ ഗുണനിലവാരപരിശോധനയില്ല. കമ്പിയിൽ കോർത്തിടുന്ന പഴകിയ ഇറച്ചി ശരിയായ അനുപാതത്തിൽ വേവിക്കാതെ ആവശ്യക്കാരുടെ തിരക്കനുസരിച്ച് ചൂടപ്പം പോലെ ഉണ്ടാക്കി നൽകുന്ന ഷവർമയിൽ എങ്ങിനെ മരണകാരണമായ അണുക്കൾ പിടിക്കാതിരിക്കും. മിച്ചം വരുന്ന ഇറച്ചി വീണ്ടും ഉപയോഗിക്കരുതെന്നാണ് നിയമമെങ്കിലും അതു തന്നെ തീരുന്നതു വരെ കെട്ടിത്തൂക്കി അടിയിൽ തീയുമിട്ട് ഉണ്ടാക്കി കൊടുക്കുന്ന ഷവർമയുടെ ഗുണനിലവാരം ആരും പരിശോധിക്കാറില്ല . തിരുവനന്തപുരത്ത് ഷവർമ കഴിച്ച് ഒരാൾ മരിച്ചപ്പോൾ പരിശോധനാ നാടകം മുറുകി. പിന്നെ അവസാനിച്ചു. രണ്ടാമത്തെ മരണം ഉണ്ടായപ്പോഴും പരിശോധന മുറുകി. പിന്നെ കെട്ടടങ്ങും. ഇനിയും ചീഞ്ഞ ഇറച്ചി കൊണ്ട് ഷവർമ ഉണ്ടാക്കി കൊടുത്താലും ആരും പരിശോധിക്കില്ല. കഴിക്കുന്നവർ ചത്താൽ മാത്രമേ പരിശോധനാ നാടകം വീണ്ടും അരങ്ങേറൂ.
പഴകിയ മീൻ ഇപ്പൊഴും വ്യാപകമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വിൽപ്പനയ്ക്കെത്തുന്നുണ്ടെന്നാണ് നടത്തുന്ന റെയ്ഡുകൾ തെളിയിക്കുന്നത്. ഒന്നു രണ്ട് മാസം മുമ്പ് വ്യാപക റെയ്ഡ് നടത്തി മരുന്നിട്ട മീനുകൾ പിടിച്ചെടുത്ത് കുഴിച്ചു മൂടിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. പച്ചക്കറിയാണെങ്കിലും മത്സ്യ മാംസാദികൾ ആണെങ്കിലും സ്ഥിരം ഗുണനിലവാര പരിശോധനാ സംവിധാനം വേണം. ഭക്ഷ്യ സുരക്ഷാ വകുപ്പിലും ആരോഗ്യവകുപ്പിലും ഇതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. ലക്ഷങ്ങൾ ശമ്പളവും പിന്നെ കിമ്പളവും വാങ്ങുന്ന അവർക്ക് പിന്നെ എന്താണ് പണിയെന്നാണ് നാട്ടുകാർക്ക് ചോദിക്കാനുള്ളത്. റെയ്ഡ് നാടകത്തിന് പകരം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ കൃത്യവിലോപത്തിന് അത്തരം ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി വേണ്ടത് !
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |