കോട്ടയം. സ്കൂൾ ബാഗ് മക്കളുടെ തോളിലാണെങ്കിലും 'ഭാര'മനുഭവപ്പെടുന്നത് രക്ഷിതാക്കൾക്കാണ് . നോട്ട് ബുക്ക് മുതൽ ബാഗിനും കുടയ്ക്കും വരെ വിലകൂടി. പേപ്പറിന്റെ വിലവർദ്ധന നോട്ടുബുക്കുകൾക്ക് പത്ത് ശതമാനത്തിലേറെ വിലകൂടാൻ കാരണായി. യൂണിഫോം തുണിക്ക് മീറ്ററിന് 20 മുതൽ 40 രൂപയുടെ വരെ വർദ്ധനയുണ്ട്. സ്വകാര്യസ്‌കൂളുകളിൽ യൂണിഫോം തയ്ച്ചു നൽകുന്നതിനാൽ ചെലവേറും. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കൾ എന്നിവയുടെ വിലവർദ്ധന, പ്രധാന ഉത്പാദകസ്ഥലമായ മുംബയിലെ പവർകട്ട് എന്നിവ തുണിയുടെ വില വർദ്ധനയ്ക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു.
മഴ നേരത്തേ, കുട വേണം.
മഴ നേരത്തെ പെയ്തതോടെ കുടവിപണി കൂടുതൽ സജീവമായി. ചെറിയ ക്ലാസുകളിൽ ബഹുവർണക്കുടയാണ് ഹിറ്റെങ്കിൽ മുതിർന്നവർക്ക് ത്രീഫോൾഡും കാലൻകുടയുമൊക്കെയാണ് താത്പര്യം. 390 രൂപ മുതൽ 500 രൂപവരെയാണ് സാധാരണ കുടകൾക്ക് വില. കാലൻകുടയ്ക്ക് 500 രൂപ മുതൽ മുകളിലേക്കും. 400 രൂപ മുതൽ ബാഗുകൾ ലഭ്യമാണ്. വില കൂടിയതോടെ, പഴയ ബാഗുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നവരും ഏറെയാണ്.
പ്ലാസ്റ്റിക്കിന് നോ പറയാം.
പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് പ്രിയം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. സ്റ്റീൽബോട്ടിലുകളാണ് ഏറെപ്പേരും വാങ്ങുന്നത്. പ്ലാസ്റ്റിക് ലഞ്ച് ബോക്‌സുകൾക്ക് പകരം സ്റ്റീലിന്റെ ലഞ്ച് ബോക്‌സുകൾ ധാരാളമായി വിറ്റുപോകുന്നു. പഴയ മട്ടിലുള്ള കൊച്ചുതൂക്കുപാത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
വിപണി വില.
പെൻസിൽ ബോക്സ്: 50.
സ്റ്റീൽ വാട്ടർ ബോട്ടിൽ 250.
കുട: 200- 500.
ചെരുപ്പും ഷൂസുകളും 400 മുതൽ.
വ്യാപാരി അനീഷ് കുമാർ പറയുന്നു.
'' പൊതുവേയുള്ള വിലക്കയറ്റം സ്കൂൾ വിപണിയിലുമുണ്ട്. ബാഗിനും ചെരുപ്പിനും 25 ശതമാനം വിലവർദ്ധിച്ചു. തിരക്ക് ആയിത്തുടങ്ങി''
വിലക്കുറവുമായി സ്റ്റുഡന്റ് മാർക്കറ്റ്.
ജില്ലയിലെ 33 സഹകരണസംഘങ്ങളിലും10 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും വിപണിയേക്കാൾ 40ശതമാനം വരെ വിലക്കുറവാണ്. വിവിധ കമ്പനികളുടെ സ്‌കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്‌സ്, വാട്ടർബോട്ടിൽ, റെയിൻ കോട്ട് എന്നിവയും നോട്ട് ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയവയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |