മുണ്ടക്കയം. ഹൈറേഞ്ച് പാതയിൽ രണ്ടിടങ്ങളിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ പുനർനിർമാണത്തിന് ഇനിയും നടപടിയില്ല. കഴിഞ്ഞ പ്രളയത്തിനു മുമ്പ് ജൂലായ് മാസത്തിലാണ് ശക്തമായ മഴയെ തുടർന്ന് പെരുവന്താനത്തും മരുതുമൂട്ടിലും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. റോഡിനുനടുവിൽ വീപ്പകൾ വച്ച് ഒറ്റ വരിയായി ഗതാഗതം നിയന്ത്രിച്ചതു മാത്രമാണ് ആകെ സ്വീകരിച്ച സുരക്ഷാ മുൻകരുതൽ.
കൊടുകുത്തിക്കും പെരുവന്താനത്തിനും ഇടയിലുള്ള സ്ഥലത്ത് വലിയ കൊക്കയ്ക്ക് സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവമാണ്. ഒരാഴ്ച മുമ്പ് വീപ്പയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രികാലങ്ങളിൽ പലപ്പോഴും വീപ്പകൾ മറിഞ്ഞ് നടുറോഡിൽ കിടക്കുന്നതും കാണാം. മൂടൽമഞ്ഞിറങ്ങുന്ന സമയത്ത് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വീപ്പകൾ കാണുന്നത്. പെട്ടെന്ന് വെട്ടിച്ച് മാറ്റുമ്പോൾ അപകടമുണ്ടാകാം. നിരവധി ഇരുചക്രവാഹന യാത്രക്കാർ പൊടുന്നനെ ബ്രേക്ക് ചെയ്യുന്നതുവഴി തെന്നി വീഴാറുണ്ട്. റോഡരികിൽ ബാരിക്കേഡ് ഉള്ളതാണ് ഏക ആശ്വാസം.
മരുതുംമൂട്ടിൽ റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇവിടെയും വീപ്പ വച്ചിരിക്കുന്നു. പത്തുമാസം ആയിട്ടും റോഡിന്റെ നിർമ്മാണത്തിന് നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം വ്യാപകമാണ്. എന്നാൽ അനുമതി ലഭിക്കാത്തതിനാലാണ് നിർമ്മാണം വൈകുന്നതെന്ന് ദേശീയപാത വിഭാഗം പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |