കോട്ടയം. അങ്കമാലി- എരുമേലി ശബരിപാതയുടെ ഡി.പി.ആർ തയാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ ജില്ലയുടെ വികസന സ്വപ്നത്തിന് വീണ്ടും ജീവൻ വയ്ക്കുകയാണ്. ശബരിപാതയിൽ വർഷം മുഴുവൻ യാത്രക്കാരെ ലഭിക്കണമെങ്കിൽ എരുമേലിയിൽ അവസാനിപ്പിക്കാതെ റെയിൽപാത പുനലൂരിലേയ്ക്ക് നീട്ടണമെന്ന നിർദേശമുണ്ട്. പുനലൂരിൽ കൊല്ലം-ചെങ്കോട്ട പാതയുമായി ചേരുന്നതോടെ തമിഴ്‌നാട്ടിൽ നിന്ന് മദ്ധ്യകേരളത്തിലേയ്ക്ക് റെയിൽ ഗതാഗതം സാദ്ധ്യമാകും.
എരുമേലിയിൽ അവസാനിപ്പിക്കാതെ റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം വഴി പുനലൂരിലേയ്ക്ക് പാത നീട്ടുന്നത് സംബന്ധിച്ച് രണ്ട് തവണ സർവേ നടന്നിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തു വന്നിരുന്നില്ല.
പാത നീട്ടാനുള്ള സൗകര്യം കണക്കാക്കിയാണ് എരുമേലി റെയിൽവേ സ്റ്റേഷന്റെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. മുൻപ് പുനലൂരിലേയ്ക്ക് നീട്ടണമെന്ന ആവശ്യമുന്നയിക്കുമ്പോൾ ആദ്യം ശബരിപാത വരട്ടെ എന്ന നിലപാടാണ് റെയിൽവേയ്ക്കുണ്ടായിരുന്നത്. എരുമേലി-പുനലൂർ എന്നതിനു പകരം എരുമേലി–തിരുവനന്തപുരം എന്ന രീതിയിൽ തന്നെ പദ്ധതി ശുപാർശ ചെയ്യണമെന്ന ആവശ്യവും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |