കോട്ടയം. സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡ്ക്ട്സ് ലിമിറ്റഡ് 19 ന് പ്രവർത്തനം തുടങ്ങും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചെയ്യും. അന്നുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ ന്യൂസ് പ്രിന്റ് ഉത്പാദിപ്പിക്കും.
പവർബോയ്‌ലറിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം നടത്തിയ ട്രയൽ റണ്ണിനിടെ പേപ്പർ മെഷീനിലേയ്ക്ക് പൾപ്പ് എടുക്കുന്ന സമയത്ത് പേപ്പർമെഷീന്റെ വാക്വം പമ്പ് കത്തിപ്പോയതിനാൽ തടസപ്പെട്ടിരുന്നു. വാക്വം പമ്പ് പുതിയത് ഘടിപ്പിച്ച് ഉദ്ഘാടനം നടത്താനാണ് പദ്ധതി. ഫാക്ടറിയിലെ പതിനഞ്ചോളം പ്ലാന്റുകളിൽ പവർ ബോയ്‌ലർ ഒന്നിന്റെ അറ്റകുറ്റപ്പണി പൂർത്തിയായതോടെയാണ് ഉദ്ഘാടനം നടത്തുന്നത്. ഡീ ഇങ്കിംഗ് പ്ലാന്റിന്റെയും പേപ്പർമെഷീനിന്റെയും പണി നേരത്തെ പൂർത്തിയായിരുന്നു. ബോയ്‌ലർ പ്ലാന്റിന്റെ സ്റ്റീം ട്രയലും പേപ്പർമെഷീൻ ട്രയലും നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കുന്നതിന് കൂടുതൽ അസംസ്‌കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാൻ പഴയ ന്യൂസ് പേപ്പറുകളും വൈറ്റ് കട്ടിംഗുമാണുള്ളത്. അത് ഉദ്ഘാടനത്തിന് മെഷീൻ പ്രവർത്തിപ്പിക്കാൻ മാത്രമേ തികയൂ. പൾപ്പ് അരയ്ക്കുന്നതിനുള്ള പ്ലാന്റിന്റെയും വുഡ് കട്ടിംഗ് പ്ലാന്റിന്റെയും അടക്കം പണി നടക്കുന്നതേയുള്ളൂ.
നാലുഘട്ടങ്ങൾ.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്രസർക്കാരിൽനിന്ന് ബാദ്ധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്‌സ് ലിമിറ്റഡാക്കി. കഴിഞ്ഞ ജനുവരിയിൽ പുനരുജ്ജീവന പ്രവർത്തനം തുടങ്ങി. ഒന്നാംഘട്ടത്തിന് 34.30 കോടി രൂപയും രണ്ടാംഘട്ടത്തിന് 44.94കോടിയും സർക്കാർ വകയിരുത്തി. നാലുഘട്ടങ്ങളായി പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |