വേനൽമഴ ശക്തി പ്രാപിച്ചാൽ വെള്ളത്തിലാകുന്ന അവസ്ഥയിലായി കോട്ടയത്തെ ഒട്ടു മിക്ക പ്രദേശങ്ങളുമിപ്പോൾ. പണ്ട് ഇങ്ങനെയായിരുന്നില്ല. രണ്ടാം കുട്ടനാട് പാക്കേജ് മുതൽ കോടികൾ വെള്ളത്തിലൊഴുക്കിയ പല പദ്ധതികൾ വന്ന ശേഷമാണ് വെള്ളത്തിലാകുന്ന പ്രദേശങ്ങളുടെ എണ്ണം കൂടിയത്.
രണ്ടു മഴ പെയ്താൽ നാട്ടിലെ സകല മാലിന്യങ്ങളും ആറുകളിലും തോടുകളിലും എത്തുകയാണ്. ഇവ നീക്കം ചെയ്യാതെ കായലിൽ ചെന്നടിയുന്നു. കായലിൽ ഡ്രഡ്ജിംഗ് നടത്താതെ ആഴം കുറഞ്ഞതോടെ വെള്ളം കടലിലേക്കൊഴുകാതെ തിരിച്ച് ആറുകളിലേക്ക് ഒഴുകി സമീപപ്രദേശങ്ങളിൽ വെള്ളം കയറുക മാത്രമല്ല കേറിയ വെള്ളം ഇറങ്ങാതെ കിടന്നു ദിവസങ്ങളോളം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഈ ദുസ്ഥിതിക്ക് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കു കഴിയുന്നില്ല.
വേനൽക്കാലത്ത് നദികളിലെ മാലിന്യം നീക്കില്ല. മഴക്കാലമാകുന്നതോടെ പണി തുടങ്ങും പാതി വഴിയിൽ മുടങ്ങും. പുനർജനി , തെളിനീരൊഴുകും പുഴ തുടങ്ങി പല ഓമനപേരുകളിൽ പല പദ്ധതികൾ ആരംഭിച്ച് കാശോഴുക്കിയിട്ടും വെള്ളം മാത്രം ഒഴുകുന്നില്ല. മഴ ശക്തമായിട്ടും മാലിന്യം കാരണം ഒഴുക്കു തടസപ്പെടുന്നു. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനം മുതൽ ഒഴുകി എത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഇടയ്ക്കുള്ള പാലങ്ങളുടെ ചുവട്ടിൽ അടിയുന്നതോടെ ഒഴുക്കും തടസപ്പെടുന്നു. തടി, മരക്കമ്പ്, ചപ്പുചവറ്, മത്സ്യ , മാംസ അവശിഷ്ടം മുതൽ കക്കൂസ് മാലിന്യം വരെ ആറുകളിലും തോടുകളിലും തള്ളുന്നത് കെട്ടിക്കിടക്കുന്നു. ഇത് മഴ ശക്തിപ്രാപിക്കുന്നതോടെയാണ് ഒഴുക്കുതുടങ്ങുന്നത്. നീക്കം ചെയ്യാനുള്ള ഒരു പദ്ധതിയും ഇല്ല . എല്ലാംകൂടി മഴക്കാലത്ത് വേമ്പനാട്ടുകായലിൽ എത്തി കായൽ കുപ്പതൊട്ടിയായി മാറുന്ന ഗുരുതര സ്ഥിതി വർഷങ്ങളായി നിലനിന്നിട്ടും കായലിലെ ആഴം കൂട്ടാൻ ഒരു ശ്രമവും തുടങ്ങിയിട്ടില്ല . ചപ്പുംചവറും മരക്കമ്പും അടിഞ്ഞ് പാലത്തിന്റെ തകർച്ചക്കും കാരണമാകുന്നു. പൂഞ്ഞാർ മുതൽ തിരുവാർപ്പ് വരെയുള്ള ഒരു ഡസനിലേറെ പാലങ്ങൾ ബലക്ഷയം നേരിടുകയാണ് .
കഴിഞ്ഞ പ്രളയത്തിൽ വ്യാപക നാശം സംഭവിച്ച പുല്ലുകയാറ്റിലും മണിമലയാറ്റിലും അടിഞ്ഞ കല്ലും മണ്ണും മറ്റു മാലിന്യങ്ങളും അടുത്ത പ്രളയമെത്തിയിട്ടും നീക്കിയിട്ടില്ല. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. മാലിന്യം നിറഞ്ഞതോടെ മണിമലയാറ്റിലും മീനച്ചിലാറ്റിലും പല പാലങ്ങളുടെയും മുകളിലൂടെ വെള്ളം ഒഴുകി പാലങ്ങൾക്ക് ബലക്ഷയമുണ്ടായി. മഴക്കാലമായതോടെയാണ് എല്ലാ പണികളും തുടങ്ങിയതും പാതി വഴിയിൽ നിലച്ചതും.
വേനൽക്കാലത്ത് ആറുകളിലെ മണ്ണും മാലിന്യങ്ങളും നീക്കുന്ന ജോലി തുടങ്ങാതെ മഴ ആരംഭിക്കുമ്പോൾ വഴിപാട് പണി തുടങ്ങുകയും ഇടക്കു നിറുത്തി പലരുടെയും കീശ വീർപ്പിക്കുന്ന സ്ഥിരം കലാപരിപാടിക്ക് മാറ്റം വരണം. അല്ലെങ്കിൽ വെള്ളം കയറുന്ന പ്രദേശങ്ങൾ ഓരോ മഴക്കാലത്തും കൂടി വെള്ളം ഇറങ്ങാത്ത പ്രദേശമായി മാറും. ഓമനപേരുകളിട്ടുള്ള കോടികൾ ചെലവു വരുന്ന പദ്ധതികൾക്കു പകരം വേമ്പനാട്ടു കായൽ മുതൽ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഉത്ഭവസ്ഥലം വരെ ആഴംകൂട്ടാനാണ് ആദ്യം ശ്രമിക്കേണ്ടത്. എങ്കിലേ മാലിന്യങ്ങൾ മാറി വെള്ളം ഒഴുകൂ . തുടരൻ വെള്ളംപ്പൊക്കം ഉണ്ടാകാതിരിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |