കോട്ടയം. കിഴിവിന്റെ പേരിൽ മില്ലുടമകൾ ഉടക്കി നിൽക്കുന്നതിനാൽ ആഴ്ചകളായി കൊയ്തിട്ട നെല്ല് അപ്പർകുട്ടനാട്ടിലെ പാടത്ത് കൂനകൂട്ടിയിട്ടിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ലാണ് പാടത്തുകിടക്കുന്നത്. പെയ്യുന്ന ഓരോ തുള്ളി മഴയിലും കർഷകർ ആശങ്കയിലായിട്ടും അനുകൂല നടപടികൾ ഒന്നുമുണ്ടാകുന്നില്ല.
ആർപ്പൂക്കര, ചങ്ങനാശേരി, കുമരകം, വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിൽ കിഴിവിന്റെ പേരിൽ നെല്ല് സംഭരണം അവതാളത്തിലാണ്. ഒരു മാസംമുമ്പ് കൊയ്ത്ത് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ സംഭരണം തടസമില്ലാതെ മുന്നേറിയെങ്കിലും കിഴിവ് തേടി മില്ലുകാരുടെ ഏജന്റുമാർ രംഗത്തു വന്നു. എന്നാൽ, കർഷകർ നൽകാൻ തയാറായില്ല. പിന്നീട് മഴ ഭീഷണിയായതോടെ കിഴിവു നൽകാൻ കർഷകർ തയാറായെങ്കിലും ഏജന്റുമാർ സംഭരണത്തിൽ മെല്ലെപ്പോക്ക് സമീപനത്തിലാണ്.
മഴ ദിവസവും ശക്തിപ്പെടുന്നതിനാൽ കൂനകൂട്ടിയ നെല്ലിന്റെ അടിയിലുള്ള ഭാഗം കിളിർത്തു തുടങ്ങുമെന്നു കർഷകർ പറയുന്നു. ഭീമമായ നഷ്ടത്തിന് ഇതു കാരണമാകും.
വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഇടപെട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല. കർഷകർ കളക്ടർ ഉൾപ്പെടെയുള്ളവരെ പലതവണ വിഷയം ധരിപ്പിച്ചിരുന്നു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ.
തുടക്കം മുതൽ പ്രശ്നം.
കാലാവസ്ഥ വ്യതിയാനംമൂലം ഇക്കുറി പുഞ്ചകൃഷി വൈകിയാണ് തുടങ്ങിയത്. മഴ മൂലം കൃഷി വൈകിയപ്പോൾ ഏപ്രിൽ തീരേണ്ട കൊയ്ത്ത് മേയ് ആദ്യവാരമാണ് പൂർത്തിയായത്. അപ്പോഴേയ്ക്കും മഴ വീണ്ടും ശക്തമായി.
കർഷകരുടെ ആവശ്യങ്ങൾ.
സംഭരണകാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപടെണം.
കൂടുതൽ മില്ലുകളെ ഉൾപ്പെടുത്തി സംഭരണം വേഗത്തിലാക്കണം.
കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നത് തടയണം.
യൂണിയനുകൾ കൂടുതൽ തൊഴിലാളികളെ അനുവദിക്കണം.
അപ്പർ കുട്ടനാട് കാർഷിക വികസനസമിതി ഭാരവാഹി എം.കെ. ദിലീപ് പറയുന്നു.
'' സർക്കാർ ഇടപെടലിൽ കൃഷി വ്യാപകമായി. എന്നാൽ അതിനുസരിച്ചുള്ള സർക്കാർ സഹായം ലഭിക്കുന്നില്ല. ഇതിന് മാറ്റമുണ്ടാവണം''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |