കോട്ടയം. തോരാമഴക്കാലത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. തക്കാളിയുടെയും ബീൻസിന്റെയും വില സെഞ്ച്വറിയും കടന്നു. കൃഷിനാശവും ഇന്ധന വില വർദ്ധനയുമാണ് കാരണമായി വ്യാപാരികൾ പറയുന്നത്. കൃഷിനാശം മൂലം ആവശ്യത്തിന് ലോഡ് വരുന്നില്ല. പെട്ടെന്ന് ചീഞ്ഞഴുകുന്നതിനൊപ്പം ഡിമാൻഡ് കുറഞ്ഞതിനാൽ വ്യാപാരികൾ കൂടുതൽ സ്റ്റോക്ക് എടുക്കാത്തതും വിലക്കയറ്റത്തിന് കാരണമാണ്.
ഒരാഴ്ച മുമ്പുവരെ കിലോയ്ക്ക് 30 രൂപ വരെയായിരുന്ന തക്കാളിയാണ് 110ലേക്ക് അടുക്കുന്നത്. 40 രൂപയായിരുന്ന ബീൻസിനും 100 കടന്നു. അച്ചിങ്ങ പയർ, വഴുതന തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെയായി. ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും നിറുത്താതെ മഴ പെയ്തത് വ്യാപക കൃഷിനാശത്തിന് കാരണമായി. കോവക്ക, കാരറ്റ് , ബീറ്റ്‌റൂട്ട് എന്നിവയ്ക്കാണ് താരതമ്യേന വിലക്കുറവ് . സവാള 50 കടന്ന ശേഷം 20ലേക്ക് താഴ്ന്നതാണ് ആശ്വാസം. കിഴങ്ങ്, ഉള്ളി 30-35 റേഞ്ചിലാണ് .
പഴങ്ങളുടെ വിലയും വർദ്ധിച്ചു. ഏത്തപ്പഴം കിലോയ്ക്ക് 70ൽ എത്തി. ഞാലിപ്പൂവന് 65രൂപയായി . മുന്തിരി, മാമ്പഴം, ആപ്പിൾ, ഓറഞ്ച് വിലയും വർദ്ധിച്ചു. ചെറുനാരങ്ങ കിലോയ്ക് 200 രൂപയിലെത്തി.
ജയ, ആന്ധ്രയിൽ നിന്നുള്ള വെള്ള അരി, കുത്തരി വിലയും ഉയർന്നു. സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ ആവശ്യത്തിന് അരിയില്ല.
മത്സ്യവിലയും കൂടി.
ശക്തമായ മഴയും കാറ്റും കാരണം ബോട്ട് കടലിലിറക്കാത്തതിനാൽ മത്സ്യവിലയും വർദ്ധിച്ചു. മത്തി 260ൽ എത്തി. അയല 360 ആയി. മേൽത്തരം കടൽ മീനുകളുടെ വില 500ന് മുകളിലാണ്. കായൽമീനിനും വില കൂടി. കരിമീൻ 600ൽ എത്തി.
കുടുംബ ബഡ്ജറ്റ് താളം തെറ്റി.
ഇന്ധനവില വർദ്ധനവിനൊപ്പം നിത്യോപയോഗ സാധന വിലവർദ്ധനവ് കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അധിക ചെലവിന് പുറമേയാണ് വില വർദ്ധനവ്.
ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലായി.
വീട്ടമ്മയായ ബിന്ദു പറയുന്നു.
വരുമാനം കൂടുന്നില്ല. അതിനിടയിലാണ് ഇന്ധന വില വർദ്ധനവിനൊപ്പം നിത്യോപയോഗസാധന വില കൂടിയതും. വില പിടിച്ചുനിറുത്തുന്നതിന് സർക്കാർ ഇടപെടൽ ഉണ്ടാകണം
ഹോട്ടൽ ഉടമ സുഭാഷ് പറയുന്നു.
ഇന്ധനവിലയിൽ നടുവൊടിഞ്ഞു നിൽക്കുന്നതിനിടയിലാണ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന. ആഹാരസാധനങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |