കോട്ടയം. അരുമ മൃഗങ്ങൾക്കും മീനുകൾക്കും പക്ഷികൾക്കുമായി ഒരു കുടുംബശ്രീ സംരംഭം. അയർക്കുന്നം പഞ്ചായത്ത് അഞ്ചാം വാർഡിലെ പ്രിയങ്ക കുടുംബശ്രീ യൂണിറ്റിലെ നാല് വനിതകളാണ് പിക്ക് മീ പെറ്റ്സ് എന്ന സ്ഥാപനത്തിനു പിന്നിൽ. ജെസി തോമസ്, ആർ.അജി, ആൻസി ബിബിൻ, രാജി ദീപു എന്നിവരുടെ കൂട്ടായ പ്രവർത്തനം വിജയത്തിലേക്ക് എത്തുകയാണ്.
കേരള ചിക്കന്റെ ഫാം നടത്തുകയായിരുന്നു ജെസി. ഒരു സുഹൃത്താണ് വളർത്തുമൃഗങ്ങളുടെ പരിപാലനത്തെക്കുറിച്ച് പറയുന്നത്. ഇത് ഒരു സംരംഭമായി തുടങ്ങുന്നതിനെക്കുറിച്ച് കുടുംബശ്രീ യൂണിറ്റിലെ അടുത്ത സുഹൃത്തുക്കളുമായി ജെസി സംസാരിച്ചു. അവരുടെ പ്രതികരണവും അനുകൂലമായതോടെ, കുടുംബശ്രീയിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തു. അയർക്കുന്നം പാറേവളവിൽ വാടകയ്ക്ക് സ്ഥലം കണ്ടെത്തി ഷോപ്പ് ആരംഭിച്ചു. 5 ലക്ഷം രൂപയാണ് മൊത്തം ചെലവ്. അഞ്ച് മാസമായി സംരംഭം ആരംഭിച്ചിട്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ട്.
മറ്റ് പെറ്റ് യൂണിറ്റുകളിൽ നിന്ന് പിക്ക് മീ പെറ്റിസിനെ വ്യത്യസ്തമാക്കുന്നത് ഫാൻസി മൈസ് എന്ന വെള്ള എലിയും, അണ്ണാന് സമാനമായ ഹാംസ്റ്റേഴ്‌സുമാണെന്ന് ഇവർ പറയുന്നു. ഫാൻസി മൈസിന് 300 രൂപയും ഹാംസ്റ്റേഴ്‌സിന് 800 രൂപയുമാണ് ജോടിക്ക് വില. വളരെ പെട്ടെന്ന് ഇണങ്ങുമെന്നതാണ് ഇവയുടെ പ്രത്യേകത. അലങ്കാര മത്സ്യങ്ങൾ, ലവ് ബേഡ്‌സ്, സിംഗസ്, പ്രാവ് എന്നിവയ്ക്ക് പുറമെ മീൻ തീറ്റയും പെറ്റ് ഫുഡും ഇവിടെ കിട്ടും. ജർമ്മൻ ഷെപ്പേർഡ്, പൊമറേനിയൻ, ലാബ് എന്നീയിനം നായ്‌ക്കുട്ടികളെയും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |