കോട്ടയം. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി ലഭിച്ചതോടെ തോക്കിന് ലൈസൻസുള്ളവരെ തേടി നടക്കുകയാണ് തദ്ദേശസ്ഥാപന പ്രസിഡന്റുമാർ. പഞ്ചായത്ത് അതിർത്തികളിൽ ലൈസൻസുള്ളവർ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. പൊലീസ് സ്റ്റേഷനുകൾ തോറും കയറിയിറങ്ങി ലൈസൻസുള്ള തോക്കുടമകളുടെ പട്ടിക ശേഖരിക്കുകയാണിപ്പോൾ. അതേസമയം ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയതിനെതിരെ കർഷകസംഘടനകളും രംഗത്തെത്തി.
അധികാരം ലഭിച്ച് ഒരാഴ്ചയായിട്ടും ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാരെ തേടി കാര്യമായ വിളി വന്നിട്ടില്ല. ഏത് സമയത്തും വിളി എത്തുമെന്നതിനാൽ ലൈസൻസ് ഉള്ള തോക്ക് ഉടമകളുടെ അഭാവമാണ് ഇവരെ കുഴപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മണർകാട് പഞ്ചായത്തിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. മഴക്കാലം ശക്തമാകുന്നതോടെ കാട്ടുപന്നികളുടെ ശല്യം വർദ്ധിക്കുകയും നിന്ന് തിരിയാൻ നേരമില്ലാത്ത വിധം വിളി എത്തുമെന്നാണ് പ്രസിഡന്റുമാർ കരുതുന്നത്.
പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്കുടമകൾക്കും തദ്ദേശസ്ഥാപന മേധാവിയുടെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാമെന്നാണ് പുതിയ നിയമം. പന്നിശല്യമേറെയുള്ള നാട്ടിൻപുറങ്ങളിൽ പൊലീസിന്റെയും വനം വകുപ്പിന്റെയും സേവനം എപ്പോഴും ലഭ്യമാകണമെന്നില്ല. ഫലത്തിൽ, ലൈസൻസുള്ള തോക്കുടമകളെയാവും പ്രയോജനപ്പെടുക.
ലൈസൻസിന് തടസം.
വന്യജീവി സങ്കേതത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വ്യക്തികൾക്ക് തോക്ക് ലൈസൻസ് ലഭ്യമാവണമെങ്കിൽ വനംവകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാണ്. പലപ്പൊഴും തോക്ക് ലൈസൻസ് പുതുക്കി എടുക്കാനോ, പുതിയത് എടുക്കാനോ വനം വകുപ്പ് തടസം സൃഷ്ടിക്കാറുണ്ട്. നാമമാത്രമായ ലൈസൻസുള്ള തോക്കുകാരെ കൊണ്ട് കാട്ടുപന്നി പ്രശ്നം തീർക്കാനും കഴിയില്ല.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറയുന്നു.
കാട്ടുപന്നികളെ ഏതു വിധേനയും നശിപ്പിക്കാൻ ഇരുന്നൂറിലധികം കർഷകർക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. സർക്കാർ സമാന ഉത്തരവ് ഇറക്കിയാൽ മാത്രമെ കാട്ടുപന്നി ശല്ല്യത്തിന് ശാശ്വത പരിഹാരമാവൂ. തീരുമാനത്തിൽ തിരുത്തലുകൾ വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |