കോട്ടയം . മഴ ശക്തമായതോടെ ടാപ്പിംഗ് മുടങ്ങിയത് റബർ കർഷകരെ ദുരിതത്തിലാക്കി. വിലത്തകർച്ചയും ഉത്പാദന കുറവും മൂലം അടിതെറ്റിയ കർഷകരെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടാണ് മഴയെത്തിയത്. കഴിഞ്ഞ മാസം പ്ലാസിറ്റിക് ഇടാനുള്ള ഒരുക്കത്തിലായിരുന്നു കർഷകർ. പാൽ ഉണ്ടെങ്കിലും വെട്ടാൻ കഴിയാത്ത സ്ഥിതിയാണ്. 171 രൂപയാണ് റബറിന്റെ വില. 160 രൂപയുണ്ടായിരുന്ന ലാറ്റക്‌സിന് 180ആയി. പ്ലാസ്റ്റിക് ഇടാതെ ടാപ്പിംഗ് നടത്തിയാൽ ഫംഗസ് ബാധിച്ച് മരം നശിക്കാനുള്ള സാദ്ധ്യതയുമുണ്ട്. പശ, പ്ലാസ്റ്റിക്ക് എന്നിവയ്ക്കും വില വർദ്ധിച്ചു. റെയിൻ ഗാർഡ് ജോലിയ്ക്ക് ഇരട്ടി കൂലി കൊടുക്കണം. മഴക്കാല ടാപ്പിംഗ് നടത്തുന്ന കർഷകർ ജൂൺ, ഒക്ടോബർ മാസങ്ങളിലായി രണ്ട് തവണ തോട്ടങ്ങളിൽ വളപ്രയോഗം നടത്താറുണ്ട്. എന്നാൽ മണ്ണിന്റെ ഗുണനിലവാരം അനുസരിച്ചുള്ള വളപ്രയോഗം ചെയ്യാൻ കഴിയാത്തതിലൂടെ പലപ്പോഴും ഉദ്ദേശിച്ച വരുമാനം ലഭിക്കാറില്ല. ഇതിനിടെ രാസവളത്തിന് വില വർദ്ധിച്ചത് കർഷകന് താങ്ങാനാവുന്നതിലും അപ്പുറമാണ്. സർക്കാർ നൽകുന്ന സബ്‌സിഡി പ്രകാരം രാസവളം വാങ്ങാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ചെറുകിട കർഷകർ ജൈവവളങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |