കോട്ടയം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭൂമിയിൽ മാറ്റംവരുത്തൽ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. നാട്ടകം കൃഷിഭവൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തണ്ണീർത്തടങ്ങളും നെൽവയലുകളും വ്യാപകമായി രൂപമാറ്റം നടത്തിവരുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത, 2008ന് മുമ്പ് നികത്തപ്പെട്ടതോ നിലവിൽ നെൽകൃഷിക്ക് യോഗ്യമല്ലാതായിട്ടുള്ള തണ്ണീർത്തടങ്ങളോ ആണ് രൂപമാറ്റം വരുത്തി കരഭൂമിയാക്കി കൊടുക്കുന്നത്. ഇതിനായി ജില്ലയിൽ നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഭൂമി രൂപമാറ്റം വരുത്താമെന്നു പറഞ്ഞാലും തണ്ണീർത്തടങ്ങൾ കരഭൂമിയാക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധിയുള്ളതാണ്. ഈ സാഹചര്യം നിലനിൽക്കെ നാട്ടകം കൃഷിഓഫീസിന്റെ പരിധിയിൽ ഈ പദ്ധതിയുടെ മറവിൽ വ്യപാകമായി തണ്ണീർത്തടം നികത്തി നൽകിയതായാണ് ആക്ഷേപം.
ജില്ലയിൽ കരഭൂമിയാക്കാൻ ഏറ്റവും കൂടുതൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത് നാട്ടകം വില്ലേജ് ഓഫീസ് പരിധിയിലാണ്. സ്ഥലം പരിശോധിച്ച് ഏതുതരത്തിലുള്ള ഭൂമിയാണെന്ന് രേഖപ്പെടുത്തേണ്ടത് വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെയും ഉത്തരവാദിത്വമാണ്. ഇവരെ സ്വാധീച്ച് കൃത്രിമമായി രേഖകൾ ഉണ്ടാക്കി നിലവിൽ നെൽകൃഷി ചെയ്യുന്നതും തണ്ണീർത്തടങ്ങളുമായ പ്രദേശങ്ങൾ വലിയതോതിൽ മണ്ണിട്ട് നികത്തിയെടുക്കാനുള്ള നീക്കം നടക്കുകയാണ്. 2008ന് മുമ്പ് തണ്ണീർത്തടം നികത്തിയെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് നടത്തുന്നത്. തണ്ണീർത്തടങ്ങളിൽ രാത്രികാലങ്ങളിൽ മണ്ണിട്ട് നികത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ഡേറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്ന പല നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തിക്കഴിഞ്ഞു.
ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറയുന്നു.
നാട്ടകം കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഭൂമിയെക്കുറിച്ച് നൽകിയിരിക്കുന്ന റിപ്പോർട്ടുകളും സ്ഥലങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. കരഭൂമിയായി രൂപമാറ്റം നൽകിയിരിക്കുന്ന സ്ഥലങ്ങൾ നെൽവയലുകളും തണ്ണീർ തടാകളും മറ്റുമാണ്. അതിനാൽ, ഏപ്രീൽ 20ന് ശേഷം ഈ വില്ലേജ്, കൃഷി ഓഫീസർമാർ നൽകിയ റിപ്പോർട്ടുകളും രൂപമാറ്റ ഫയലുകളും പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |