പാലാ . പാലാ ഏറ്റുമാനൂർ ഹൈവേയിൽ ചേർപ്പുങ്കൽ വഴി കടന്നുപോകുന്നവർക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് ഈ ഉദ്യാനം. ഇത്ര മനോഹരമായി ഇത് പരിപാലിക്കുന്നത് ആരെന്ന് പലർക്കും അറിയില്ല. 72 വയസ്സ് പിന്നിട്ട ജോസഫ് പാലത്താനത്തും, പി.എസ്. രാജപ്പൻ തേക്കിലക്കാട്ടിലുമാണ് ഇതിന് പിന്നിൽ. ഇരുവരും പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഇൻഡ്യാർ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. വിരമിച്ച ശേഷം ഫാക്ടറി തന്നെയാണ് ഉദ്യാനപാലനം ഏൽപ്പിച്ചത്. ലോക പരിസ്ഥിതി ദിനമായ ഇന്ന് രാവിലെ 9 ന് പരിസ്ഥിതി പ്രവർത്തകർ ചേർന്ന് ഇരുവരെയും ആദരിക്കും. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ പൊന്നാടയണിയിക്കും.
2008ൽ പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന പ്രൊഫസർ കെ കെ എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ആറ്റുതീര ഉദ്യാനം നടപ്പാക്കിയത്. തുടക്കം മുതൽ ഇവരാണ് സംരക്ഷകരാണ് ജോസഫും, രാജപ്പനും. ആയിരത്തോളം ചെടികളാണ് ഇരുവരും ചേർന്ന് വച്ചുപിടിപ്പിച്ചത്. ദിവസവും വെട്ടിയൊതുക്കി ഇവ മനോഹരമാക്കും. രാവിലെ 7 ന് എത്തും. മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്യും. തുടർന്ന് കാടുവെട്ടൽ, ചെടിയൊരുക്കൽ, ആറ്റുതീരം തെളിക്കൽ, വേനൽകാലത്ത് നനയ്ക്കൽ തുടങ്ങി ഒട്ടേറെ ജോലിയുണ്ട്. വൈകിട്ട് 4 വരെ പൂന്തോട്ടത്തിൽ ചെലവഴിക്കും. നിരവധിപ്പേരാണ് ഉദ്യാനഭംഗി ആസ്വദിക്കാനായി എത്തുന്നത്. പകൽസമയം വാഹനങ്ങൾ നിറുത്തി മരത്തണലിൽ യാത്രക്കാർ വിശ്രമിക്കുന്നതും പതിവുകാഴ്ചയാണ്. അവധി ദിനത്തിൽ തിരക്കേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |