കോട്ടയം. വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജ സന്ദേശം വ്യാപകമാകുന്നു. പണം എത്രയും വേഗം അടച്ചില്ലെങ്കിലും, ആധാർ നമ്പർ ബന്ധപ്പെടുത്തിയില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലുള്ള വ്യാജ മൊബൈൽ സന്ദേശങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥൻ ആണെന്ന എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്നതാണ് രീതി.
കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്‌ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്‌ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്‌സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നു കയറാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്. ബിൽ പെയ്‌മെന്റ് സംബന്ധിച്ച് സംശയമുളവാക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തണമെന്ന് കെ. എസ്. ഇ. ബി. അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |