മുണ്ടക്കയം . സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് മുണ്ടക്കയത്ത് വനിതയുടെ നേതൃത്വത്തിൽ വൻസാമ്പത്തികതട്ടിപ്പ്. പുലിക്കുന്ന് സ്വദേശിനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടക്കുന്നതായി പരാതി. വീട്ടമ്മമാരും, ചെറുകിട വ്യാപാരികളുമാണ് ഇതിന് ഇരയായിരിക്കുന്നത്. മുണ്ടക്കയം പൊലീസിൽ ഇത് സംബധിച്ച് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ആളുകളെ സമീപിക്കുന്നത്. ഇതിന്റെ ചെലവിലേക്കായി വൻതുകയാണ് മേടിക്കുന്നത്. പലതവണകളായി ലക്ഷങ്ങൾ കൊടുത്തവരുണ്ട്. ട്രൈബൽ ഓഫീസറുടെ പേരിൽ വ്യാജ എഗ്രിമെന്റ് തയ്യാറാക്കി പകർപ്പ് നൽകിയാണ് പലരെയും കെണിയിൽ വീഴ്ത്തുന്നത്. മുണ്ടക്കയത്തെ ആധാരം എഴുത്തുകാരനെ കൊണ്ടാണ് വ്യാജ എഗ്രിമെന്റ് തയ്യാറാക്കിയിരിക്കുന്നത്. എഗ്രിമെന്റ് വ്യാജമാണെന്നു തനിക്കറിയില്ലെന്നാണ് ആധാരം എഴുത്തുകാരന്റെ വിശദീകരണം.
ഇക്കാര്യങ്ങൾ ട്രൈബൽ ഓഫീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലന്നും ആക്ഷേപമുണ്ട്. പുലിക്കുന്നിലെ വീട്ടമ്മയിൽ നിന്ന് 15 ലക്ഷം രൂപ വായ്പ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് നാലു ലക്ഷം രൂപ കൈക്കലാക്കിയതായി മുണ്ടക്കയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മറ്റൊരു വീട്ടമ്മയിൽനിന്നു 9,000 രൂപയും ഒരു പവൻ സ്വർണവും വാങ്ങിയെടുത്തു. സ്വാശ്രയ സംഘത്തിലെ നിരവധിപ്പേരോടും പണം വാങ്ങിയിട്ടുണ്ട്.
വിവാഹസഹായത്തിന്റെ പേരിലും തട്ടിപ്പ്.
പെൺകുട്ടിയുടെ വിവാഹത്തിന് സഹായിക്കാമെന്ന് പറഞ്ഞെത്തി മുണ്ടക്കയം ടൗണിലെ തൊഴിലാളിയോടു കൈക്കലാക്കിയത് 9000 രൂപയാണ്. ടൗണിലെ ഒരു പ്രധാന വ്യാപാര സ്ഥാപനത്തിലെത്തി സ്ഥാപനത്തിലെ ജീവനക്കാരനോട് പലതവണയായി 45,000 രൂപ വാങ്ങിയെടുത്തു. പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേഷനിൽ ഹാജരാകാൻ ഇവർ തയ്യാറായിട്ടില്ല. പണം തിരികെ ലഭിക്കാനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |