കോട്ടയം: മൺസൂൺ ടൂറിസത്തിന് ഉണർവേകി, കായൽസൗന്ദര്യം നുകരാൻ കെട്ടുവള്ളങ്ങൾക്കും ബോട്ടുകൾക്കും പുറമേ വാട്ടർ ടാക്‌സിയും. കെട്ടുവള്ളയാത്രയ്ക്കുള്ള ചെലവ് താങ്ങാനാവാത്ത സാധാരണക്കാർക്ക് ആശ്വാസമാകും വാട്ടർ ടാക്‌സി സർവീസ്. കുമരകം, മുഹമ്മ, കായിപ്പുറം,കണ്ണാങ്കര എന്നിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വാട്ടർ ടാക്‌സി പ്രയോജനപ്പെടുത്താം. പത്തുപേർക്ക് കയറാവുന്ന വാട്ടർ ടാക്‌സിയിൽ മണിക്കൂറിന് 1500 രൂപയാണ് നിരക്ക് . 15 മിനിറ്റ് യാത്രയ്ക്ക് 400 രൂപയ്ക്കും ലഭ്യമാണ്. പാതിരാമണൽ, പുത്തൻ കായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, റിസോർട്ടുകൾ ഇവയൊക്കെയും വളരെ കുറഞ്ഞ ചെലവിൽ ഇതിൽ സഞ്ചരിച്ച് കാണാം.
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് മുതലാണ് സർവീസ് ആരംഭിക്കുക. ലാഭകരമാണെങ്കിൽ കൂടുതൽ ടാക്‌സി അനുവദിക്കും.
ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വാട്ടർ ടാക്‌സി സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, ട്രാഫിക് സൂപ്രണ്ട് സുജിത് മോഹൻ എന്നിവർ പറഞ്ഞു. ഈ മേഖലയിൽ ഇനിയും പുതിയ സംരംഭങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ജലഗതാഗത വകുപ്പിന്റെ ഈ പദ്ധതി ടൂറിസം മേഖലയിൽ പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ബുക്കിംഗിന്: 94 00 05 03 31.
(രാവിലെ 9 മുതൽ വൈകിട്ട് 6 വരെ )
മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പറയുന്നു.
ഹൈസ്പീഡ് ഔട്ട് ബോർഡ് എഞ്ചിനുള്ള വാട്ടർടാക്‌സി യാത്രക്കാർക്ക് ഒരു പുതിയ അനുഭവമാകും. സഞ്ചാരികൾക്ക് ഈ മൺസൂൺ ടൂറിസം വേമ്പനാട്ട് കായലിന്റെ മനോഹാരിതയിൽ കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |