കോട്ടയം. ലാറ്റക്സിന് നിലവിലുള്ള 70 ശതമാനം ഇറക്കുമതിചുങ്കം ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇത് റബർമേഖലയെ തകർക്കുമെന്ന ആശങ്ക ശക്തമാകുന്നു.
വൻകിട വ്യവസായികളുടെ ആവശ്യത്തിന് അനുകൂലമായ നീക്കങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. മന്ത്രി പീയൂഷ് ഗോയൽ വിളിച്ചു ചേർത്ത റബർ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും ടയർ നിർമാതാക്കളുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ഉത്പാദനം കുറയുകയും ഡിമാൻഡ് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ലാറ്റക്സിന്റെ നിലവിലെ ഇറക്കുമതി ചുങ്കം എടുത്തു മാറ്റണമെന്ന ആവശ്യം ഉയർന്നത്. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി റബർ ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതോടെ ചെറുകിട കർഷകരും വ്യാപാരികളും കടുത്ത ആശങ്കയിലാണ് .
ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനവും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഇറക്കുമതി ചുങ്കത്തിന് അംഗീകാരം നൽകുന്നത് ഈ യോഗത്തിലാണ്.
കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ലഷ്യമിട്ടാണ് 70 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയത്. ഇത്രയും നികുതി കൊടുത്ത് ലാറ്റക്സ് ഇറക്കുമതി ലാഭകരമല്ല. എന്നാൽ നികുതി പൂർണമായും ഒഴിവാക്കിയാൽ കുറഞ്ഞ ചെലവിൽ വൻതോതിൽ ലാറ്റക്സ് ഇറക്കുമതി ചെയ്യും. ഇതോടെ ലാറ്റക്സ് വില കുത്തനെ ഇടിയും. ഷീറ്റടിക്കാതെ ഒട്ടുപാൽ വിൽക്കുന്ന സാധാരണ കർഷകരെ ഇതു ദോഷകരമായി ബാധിക്കും.
കേന്ദ്രസർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് റബർ ബോർഡ് നൽകിയാൽ റബർ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള ഇളവ്.
നിശ്ചിത സമയത്തിനുള്ളിൽ ലാറ്റക്സ് ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി നടത്തണമെന്ന വ്യവസ്ഥ പാലിക്കുന്നവർക്ക് അഡ്വാൻസ് ലൈസൻസ് പദ്ധതിയിലൂടെ നികുതി ഇല്ലാതെ ലാറ്റക്സ് ഇറക്കുമതി ചെയ്യാൻ ഇപ്പോൾ അവസരമുണ്ട്. ഈ ആനുകൂല്യം നിലനിൽക്കേയാണ് 70 ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കാനുള്ള കളികൾ.
റബർ കർഷകനായ മാത്യു ജോസഫ് പറയുന്നു.
വൻകിട ടയർലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേന്ദ്ര സർക്കാർ ലാറ്റക്സിന്റെ ഇറക്കുമതി ചുങ്കം പൂർണമായ് ഒഴിവാക്കിയാൽ റബർ കൃഷിയെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കും. റബർ ബോർഡ് അത്തരമൊരു റിപ്പോർട്ടു നൽകിയാൽ ശക്തമായ പ്രക്ഷോഭം നടത്താൻ കർഷകർനിർബന്ധിതരാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |