കോട്ടയം. കൊവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസിനോട് പൊതുവേ തണുപ്പൻ പ്രതികരണമെന്ന് കണക്കുകൾ. അറുപത് വയസ് പിന്നിട്ടവർക്ക് വാക്‌സിൻ സൗജന്യമായി ലഭിച്ചിട്ട് പോലും ജില്ലയിൽ 40 ശതമാനം മാത്രമേ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. പതിനെട്ട് വയസ് പിന്നിട്ടവർ പണം നൽകി സ്വകാര്യ സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വികരിക്കണമെന്ന് തീരുമാനം വന്നതോടെ ഈ വിഭാഗക്കാരും പിന്നോട്ട് വലിഞ്ഞു.
ഒന്ന്,രണ്ട് ഡോസുകൾ സർക്കാർ മേഖലയിൽ സൗജന്യമായി ലഭിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ സെന്ററുകളിൽ തിരക്ക് വളരെ കുറവായിരുന്നു. എന്നാൽ 18-59 വിഭാഗക്കാർക്ക് ബൂസ്റ്റർ ഡോസിന് ആശ്രയം സ്വകാര്യ മേഖല മാത്രമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെയാണ് വാക്‌സിൻ സെന്ററുകളായി തിരഞ്ഞെടുത്തത്. ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും എങ്ങും തിരക്കില്ല. ഈ സാഹചര്യത്തിൽ 23മുതൽ പ്രത്യേക തീവ്രയജ്ഞത്തിന് ആരോഗ്യ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
ജില്ലയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ച 60വയസ് പിന്നിട്ടവർ 40 ശതമാനം (1.04 ലക്ഷം പേർ)
വാക്സിനേഷൻ കണക്ക്.
12 വയസുമുതൽ 14 വരെ. 75 ശതമാനം
15 വയസുമുതൽ 17 വരെ. 82ശതമാനം
18 വയസിന് മുകളിൽ. 100 ശതമാനം
'ഫ്രീ' ആകുമ്പോൾ വരാം.
സ്വകാര്യ മേഖലയിൽ ബൂസ്റ്റർ ഡോസിന് ഈടാക്കുന്നത് 386 രൂപയാണ്. നിലവിൽ 60 വയസ് പിന്നിട്ടവർക്കും കൊവിഡ് മുൻനിര പോരാളികൾക്കും മാത്രമാണ് സൗജന്യ വാക്‌സിന് അർഹതയുള്ളത്. കൊവിഡ് രോഗ വ്യാപനത്തിന്റെ നിരക്കും അസ്വസ്ഥതകളും ഗണ്യമായി കുറഞ്ഞതും ബൂസ്റ്റർ ഡോസ് തത്ക്കാലം വേണ്ടെന്ന നിലപാടിലേക്ക് വലിയൊരു വിഭാഗത്തെ എത്തിച്ചു. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കരുതൽ ഡോസ് എടുക്കണമെന്ന കർശന നിർദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.
ഡി.എം.ഒ ഡോ.എൻ.പ്രിയ പറയുന്നു.
'' പ്രായമായവരെ കൂടാതെ മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരും കരുതൽ വാക്‌സിൻ എടുക്കണം. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് ആശ, ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് 20 മുതൽ 22 വരെ ഭവന സർവേ നടത്തും. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരെ കണ്ടെത്തി 23 മുതൽ 25 വരെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |