കോട്ടയം. അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ അക്രമസംഭവങ്ങളുണ്ടായാൽ ഉടനടി അറസ്റ്റുണ്ടാകും. സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ജില്ലാ പൊലീസ് മേധാവി നൽകിയിട്ടുണ്ട്.
രാത്രി മുതൽതന്നെ പൊലീസ് പിക്കറ്റിംഗും പരിശോധനയും തുടങ്ങിയിട്ടുണ്ട്. അതത് ഡിവൈ.എസ്.പിമാരാണ് സ്റ്റേഷൻ തലത്തിലുള്ള സുരക്ഷാ ക്രമീകമരണങ്ങൾ ഉറപ്പാക്കേണ്ടത്. എല്ലാ എസ്.എച്ച്.ഒമാരുമായും സ്റ്റേഷൻ പരിധിയിലെ സ്ഥിതിഗതികൾ രാത്രി വൈകിയും വിലയിരുത്തിയ ശേഷം റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. വാഹന പരിശോധന കർശനമാക്കിയും സ്ഥിരം പ്രശ്നക്കാരെ നിരീക്ഷണത്തിലാക്കിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധങ്ങൾ പതിവായുണ്ടാകുന്ന മേഖലകളിലും പ്രശ്നസാദ്ധ്യത പ്രദേശങ്ങളിലും പ്രത്യേക പൊലീസ് വിന്യാസമുണ്ടാവും. ഈ മേഖലകളുടെ പട്ടിക രഹസ്യന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
എല്ലാ സാധാരണ പോലെ.
ബന്ദിന്റെ പേരിൽ ജനജീവിതം ബുദ്ധിമുട്ടിക്കരുതെന്നാണ് പൊലീസ് നിർദേശം. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ പ്രത്യേക നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പിൽ നിന്ന് അധികമായി പൊലീസ് സേനയെയും വിന്യസിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് സുരക്ഷ ഉറപ്പാക്കും. കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സുരക്ഷ ഉറപ്പാക്കും.
ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറയുന്നു.
'' വിവിധ പൊലീസ് വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലാ തലത്തിൽ ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. പരമാവധി ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |