വെളിച്ചപ്പാടിന് ബാധ കേറിയാൽ കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നത് പഴം ചൊല്ലാണെങ്കിലും ആര് സമരം നടത്തിയാലും കിടക്കപ്പൊറുതിയില്ലാത്തത് പൊലീസ് സേനയ്ക്കാണ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്നു. സെക്രട്ടേറിയറ്റിനും കളക്ടറേറ്റിനും മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് കാവൽക്കാരായി അപ്പുറത്ത് പൊലീസുകാർ നിരന്നു നിന്നാലും ആൺ പെൺ വ്യത്യാസമില്ലാതെ സമരക്കാരുടെ ആദ്യ അനുഷ്ഠാന കലാപരിപാടി ഓടി പാഞ്ഞെത്തി ബാരിക്കേഡ് പിടിച്ചു കുലുക്കുകയാണ്. വെടിക്കെട്ടിൽ ആദ്യം വാണവും പിന്നെ മാലപ്പടക്കവുമെന്നപോലെ സമരക്കാരും പൊലീസുകാരും അപ്പുറവും ഇപ്പുറവും നിന്ന് ബലാബല മത്സരം നടത്തുന്നതിനിടയിൽ ബാരിക്കേഡ് മറിക്കാൻ തുടങ്ങും മുമ്പ് ജല പീരങ്കി പ്രയോഗം ആരംഭിക്കും. നല്ല ശക്തിയിൽ വെള്ളം ചീറ്റിച്ചാലും പലരും പിൻമാറില്ല . ജലപീരങ്കി പതിക്കുന്ന സ്ഥാനം ആദ്യമേ മനസിലാക്കി ബുദ്ധിയുള്ളവർ മാറും. പണിയറിയാത്ത കന്നിസമരക്കാർ വെള്ളത്തിൽ കുളിക്കും. തോക്കിൽ നിന്ന് ഉന്നം തെറ്റി വെടിയുണ്ട വേറേ വഴിക്കു പോകുന്നത് പോലെ ജലപീരങ്കിയുടെ പ്രഹരം വഴിയേ പോകുന്ന നാട്ടുകാർക്കും കിട്ടും. കോട്ടയം കളക്ടറേറ്റിനു മുന്നിൽ പ്രതിപക്ഷ സമരത്തിനിടയിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തെന്നു പറഞ്ഞതു പോലെ പൊലീസു കാരന്റെ ഉന്നം തെറ്റിയതിനൊപ്പം വെള്ളത്തിന്റെ ദിശയും തെറ്റി ജലപീരങ്കിയേറ്റത് ലോട്ടറി ടിക്കറ്റ് വിൽക്കാൻ പോയ വൃദ്ധക്കായിരുന്നു. സമരക്കാർക്ക് ഒന്നും പറ്റിയില്ല. ലോട്ടറി വിൽപ്പനക്കാരി തല പൊട്ടി ആശുപത്രിയിലുമായി .
ജലപീരങ്കി പ്രയോഗിച്ചിട്ടും ഏൽക്കാതെ സമരക്കാർ പിന്തിരിയാതെ കല്ലും വടിയും ഉപയോഗിച്ച് പൊലീസിനെ നേരിടാൻ തുടങ്ങും. അതോടെ പൊലീസ് തലങ്ങും വിലങ്ങും ലാത്തിയടി തുടങ്ങും. ഇതിന്റെ സമയം കൃത്യമായ് അറിയാവുന്ന നേതാക്കൾ തല്ലുകൊള്ളാതെ മുങ്ങും. സാധാരണ പ്രവർത്തകർക്ക് അടിയും കിട്ടും. തല പൊട്ടി ചോര വരുന്നതോടെ തല്ലു കൊള്ളാത്ത നേതാവ് രംഗത്തെത്തും. പ്രവർത്തകന്റെ തല പൊട്ടിയൊഴുകുന്ന ചോര വാരി സ്വന്തം ശരീരത്തിൽ തേച്ച് അലമുറയിട്ട് തല്ലുകൊള്ളാതെ പത്രത്തിൽ ഫോട്ടോ വരുത്തുന്ന നിരവധി വീരന്മാരും രാഷ്ട്രീയക്കാർക്കിടയിലുണ്ട്. പണ്ട് വൈദ്യുത ലാത്തിയായിരുന്നു. ശരീരത്തിൽ കറന്റടിക്കുന്ന അവസ്ഥ വന്നതോടെ ഉപേക്ഷിച്ചു. പിന്നെ തല്ലാൻ ലാത്തിയും തിരിച്ച് അടി കിട്ടാതിരിക്കാൻ ഫൈബർ പരിചയുമായി. ഇതുകൊണ്ടും സമരക്കാരുടെ അരിശം തീരാതെ വരുമ്പോഴാണ് ഫയർ എന്ന് അലറി വിളിച്ച് പൊലീസ് പുക പുക വെടി തുടങ്ങുന്നത്. സി.പി.എം തുടർ ഭരണത്തിലും കോൺഗ്രസ് തുടർ പ്രതിപക്ഷത്തുമായതോടെ ഫയർ വിളി നിന്നു. കലാശക്കൊട്ട് ലാത്തിയടിയിൽ ആയിരിക്കും.
പ്രതിപക്ഷത്തെ തല്ലിച്ചതക്കുന്നതാണ് ഭരണപക്ഷത്തിന് ഇഷ്ടം. അത്തരം പൊലീസുകാർക്ക് ഉദ്ദിഷ്ടകാര്യത്തിന് ഭരണകക്ഷി വക ഉപകാരസ്മരണ കിട്ടും. തല്ല് കൊള്ളുന്ന പ്രതിപക്ഷ നേതാക്കൾ തല്ലുന്ന പൊലീസുകാരെ മാർക്കു ചെയ്തു പിന്നീട് ഭരണത്തിൽ വരുമ്പോൾ എട്ടിന്റെ പണി കൊടുക്കും. ഇനി പൊലീസുകാരന് സമരക്കാരുടെ തല്ല് കിട്ടി കയ്യോ കാലോ ഒടിഞ്ഞാലും വീട്ടുകാർ സഹിച്ചോണം. ഒരു ഏമാനും തിരിഞ്ഞുനോക്കാനുണ്ടാവില്ല. പൊലീസിനെ ഭരണകൂട ഭീകരതയായാണ് പലരും വിശേഷിപ്പിക്കാറുള്ളതെങ്കിലും "തല്ലിയാൽ കൊഴപ്പം തല്ലിയില്ലെങ്കിൽ അതിലും കൊഴപ്പം " എന്ന അവസ്ഥയാകാം ആര് ഭരിച്ചാലും കിടക്കപ്പൊറുതിയില്ലാത്തത് പൊലീസുകാർക്കെന്ന ചൊല്ലിന് തന്നെ കാരണം ....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |