കോട്ടയം. വിദ്യാർത്ഥികൾക്ക് നടുവിൽ ക്വിസ് മാസ്റ്ററായി മന്ത്രി വി.എൻ.വാസവൻ. ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലേക്കു കടക്കുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ആര് എന്ന് ചോദ്യത്തിന് കുട്ടികൾക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ബുക്കർ പ്രൈസ് നേടിയ ഏറ്റുമാനൂർ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം പൊടുന്നനെ വന്നു. സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികൾ ആരുടേതെന്നായിരുന്നു അടുത്ത ചോദ്യം. കേരളത്തിൽ ജ്ഞാനപീഠം നേടിയ മൂന്ന് ശങ്കരൻമാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ മറുപടി പറഞ്ഞു. ഒരു മണിക്കുറോളം കുട്ടികളുമായി സംവദിച്ച് കവിതാശകലങ്ങൾ ചൊല്ലിയുമാണ് മന്ത്രി മടങ്ങിയത്. വിജയികൾക്ക് ഫലകവും പുസ്തകവും സമ്മാനം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ.പി.കെ.ജയശ്രീ വായനദിന സന്ദേശം നൽകി. ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |