കോട്ടയം . രാഹുൽഗാന്ധി എം പിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ പോർവിളിയുമായി ഡിവൈ എഫ് ഐ പ്രവർത്തകരും നിലയുറപ്പിച്ചതോടെ നഗരം വേദിയായത് തെരുവ് യുദ്ധത്തിന്. അക്രമികളെ നിയന്ത്രിക്കാൻ പൊലീസും ചെറുവിരലനക്കിയില്ല. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിനിടെ വഴിയാത്രക്കാരായ സ്ത്രീകളടക്കമുള്ളവർ ഭയന്ന് ഓടി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. നഗരത്തിൽ നിന്ന് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സി പി എം ജില്ലാ ഓഫീസ് പരിസരത്തേയ്ക്ക് പോകുകയായിരുന്നു. വഴിയുടനീളം സ്ഥാപിച്ച സി പി എമ്മിന്റെ ഫ്ളക്സുകളും തകർത്ത് വന്ന് യൂത്ത് കോൺഗ്രസുകാരെ തിരുനക്കര ക്ഷേത്ത്രിന് സമീപം തടയാനായിരുന്നു പൊലീസ് പദ്ധതി.
എന്നാൽ സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തു തമ്പടിച്ചിരുന്ന ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകർ പഴയ പൊലീസ് സ്‌റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. കൊടികെട്ടിയ വടിയൂരി പരസ്പരം എറിഞ്ഞു. ഇഷ്ടികയും കല്ലും നേർക്കുനേർ എറിഞ്ഞു. ഇതൊക്കെ നോക്കി നിൽക്കുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിക്കും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയിക്കും നേരെ ഇരുമ്പു കമ്പികൊണ്ടുള്ള ഏറുണ്ടായത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു ജോലി കഴിഞ്ഞെത്തിയ സ്ത്രീകൾ സംഘർഷ സ്ഥലത്തിന് സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ബസ് കാത്ത് നിൽപ്പുണ്ടായിരുന്നു.
ഗതാഗതം തടസപ്പെട്ടത് ഒരുമണിക്കൂർ.
തിരക്കേറിയ സമയത്ത് നഗരം നിശ്ചലമായത് ഒരു മണിക്കൂറോളമാണ്. ചോരയിൽക്കുളിച്ച ചിന്റുവുമായി പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ എം സി റോഡിന് നടുവിൽ കുത്തിയിരുന്നു. ഇതിനിടെ പ്രവർത്തകർ ടയർ കൂട്ടിയിട്ട് കത്തിച്ചതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി ചിന്റുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |