SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.36 PM IST

തേങ്ങയ്ക്ക് പൊന്നും വില, കർഷകന് എന്ത് നേട്ടം ?​

thenga

കോട്ടയം . മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാതെ ഒന്നാണ് തേങ്ങ. കറികൾക്കാകട്ടെ, പലഹാരങ്ങൾക്കാകട്ടെ തേങ്ങ കൂടിയേ തീരൂ. തേങ്ങയുടെ വില അനുദിനം വർദ്ധിക്കമ്പോൾ വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. തേങ്ങ ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിയിൽ നിന്ന് ലഭിക്കുന്നത് 20 - 24 രൂപ മാത്രമാണ്. എന്നാൽ പൊതുജനം കടകളിലെത്തി വാങ്ങമ്പോൾ 40 രൂപ നൽകേണ്ട സ്ഥിതിയും. ജില്ലയിൽ ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്നത് വൈക്കം, തലയാഴം, കുമരകം, വെച്ചൂർ തുടങ്ങിയ മേഖലകളിലാണ്. വിലയിടിവ് നേരിട്ടതോടെ നിരവധിപ്പേർ തെങ്ങ് കൃഷി ഉപേക്ഷിച്ചു. കർഷകരെ സംരക്ഷിക്കാനായി കേരഗ്രാമം പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴും കാര്യമായ പ്രയോജനം കിട്ടുന്നില്ല. ഉത്പാദനം, വിപണനം, സംഭരണം തുടങ്ങിയവയാണ് കർഷകർ നേരിടുന്ന വെല്ലുവിളികൾ.

വിപണിയിൽ കൂടുതലായി എത്തുന്നത് തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നാളികേരമാണ്. 15 രൂപയിൽ താഴെയാണ് വില. ഇടനിലക്കാരിലൂടെ വിപണിയിലെത്തുന്നതോടെ വില 40, 45 വരെ ഉയരും. കൂടുതൽ ലാഭം കിട്ടുന്നതിനാൽ വ്യാപാരികൾക്കും താത്പര്യം ഇതാണ്. നാടൻ നാളികേരം, പൊതിച്ച് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുമ്പോൾ കർഷകന് കിട്ടുന്നത് 18, 22 രൂപയാണ്. ഇത് ഇരട്ടി വിലയ്ക്കാണ് വിപണിയിൽ വിറ്റഴിക്കുന്നത്. വെളിച്ചെണ്ണ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വില കുതിച്ചുയരുമ്പോഴും ഹോർട്ടികോർപ്പടക്കം നാളികേരം പുറത്തു നിന്നാണ് സംഭരിക്കുന്നത്.

കാശും,​ അദ്ധ്വാനവും വെറുതെ.

തെങ്ങ് കൃഷിയുടെ ചെലവ് അനുദിനം വർദ്ധിക്കുന്ന സ്ഥിതിയാണ്. 150, 350 രൂപ വരെയാണ് പുതിയ തെങ്ങിൻ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വൻ ചെലവാണ്. നാലുമുതൽ അഞ്ചുവർഷം എടുക്കും കായ്ക്കാൻ. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തെങ്ങ് കയറ്റക്കൂലി 50 - 100 രൂപ വരെയാണ്. തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപ നൽകണം. ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ച് ഉത്പാദിപ്പിക്കുന്ന തേങ്ങ സംഭരിക്കാൻ ജില്ലയിൽ കേന്ദ്രങ്ങളില്ല.

കേര കർഷകൻ സാജു വെച്ചൂർ പ്രതിസന്ധി പറയുന്നു.

വേനൽക്കാലത്താണ് കൂടുതൽ ഉത്പാദനമുള്ളത്. മഴക്കാലമായതിനാൽ, നിലവിൽ കൊപ്രയാക്കുന്നതിനും ആട്ടിയെടുക്കുന്നതിനും സാധിക്കില്ല. ഇടനിലക്കാർക്കാണ് ലാഭം ലഭിക്കുന്നത്. തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ, ഇത് കൃത്യമായി സംഭരിക്കാനുള്ള പദ്ധതിയും വിറ്റഴിക്കാനുമുള്ള സംവിധാനവുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.