കോട്ടയം. മേലുകാവ് സ്വദേശിനിയായ അദ്ധ്യാപിക ട്രെയിനിൽ നിന്ന് വീണുമരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മേലുകാവ് കട്ടിപ്പുരയ്ക്കൽ ജയിംസിന്റെ ഭാര്യ ജിൻസി ജെയിംസ് (35) ആണ് മരിച്ചത്. കഴിഞ്ഞദിവസം തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചറിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് മരിച്ചത്. വർക്കല വെട്ടൂർ ജി.എച്ച്.എസിൽ അദ്ധ്യാപികയായിരുന്നു. ട്രെയിൻ വേഗം കൈവരിച്ചശേഷം പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്ത് ജിൻസി വീഴുന്നതായാണ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നത്. തിരുവല്ല സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടിക്കയറുന്നത് കണ്ടതായി കൂടെ യാത്ര ചെയ്തവർ പറയുന്നുണ്ട്. ഈസമയം ജിൻസി കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ട ജിൻസി തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ ഒാടിത്തുടങ്ങിയ ശേഷം വീണതാണ് ദുരൂഹത ഉയർത്തുന്നത്. വീഴുന്നതിന് അൽപ്പം മുൻപ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥനായ ജിൻസിയുടെ ഭർത്താവ് ജെയിംസ് റെയിൽവേ പൊലീസിനു പരാതി നൽകി. ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ജെനീറ്റ (നാലാം ക്ലാസ് വിദ്യാർത്ഥിനി ), ജെറോൺ (ഒന്നാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |