പാലാ. റിസൾട്ട് വന്നപ്പോൾ ബി.പ്ളസ്, റീവാല്യുവേഷനിൽ ഫുൾ മാർക്കോടെ എ പ്ളസ്. കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനിയായിരുന്ന റിയ ഷിബുവിനാണ് പരീക്ഷാവിഭാഗത്തിന്റെ അശ്രദ്ധമൂലം മൂന്നാഴ്ച മുൾമുനയിൽ കഴിയേണ്ടിവന്നത്. ഫലം വന്നപ്പോൾ 9 എ പ്ലസ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് മലയാളം അദ്ധ്യാപകരുടെ മകളായ റിയയ്ക്ക് മലയാളം രണ്ടാം പേപ്പറിന് മാത്രം ബി ഗ്രേഡ്. ഇതോടെയാണ് റീവാല്യുവേഷന് കൊടുക്കുകയും ഉത്തരക്കടലാസിന്റെ കോപ്പി എടുപ്പിക്കുകയും ചെയ്തത്.
അങ്ങിനെ മലയാളം രണ്ടാം പേപ്പറിന് 40ൽ 40 മാർക്കും കിട്ടി. മാർക്ക് കൂട്ടിയെഴുതിയപ്പോഴോ എടുത്തെഴുതിയപ്പോഴോ ഉണ്ടായ പിഴവാകാമെന്നാണ് കരുതുന്നത്.
തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ ഷിബുവിന്റെയും കുറുമണ്ണ് സ്‌കൂളിലെ തന്നെ മലയാളം അദ്ധ്യാപികയായ ജിനി ജോർജിന്റെയും മൂത്ത മകളാണ് റിയ. റീമ, റീഥ എന്നിവരാണ് സഹോദരങ്ങൾ.
''റിയയ്ക്ക് ഫുൾ എ പ്ലസ് കിട്ടുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ സ്‌കൂളിലെ വിജയദിനാഘോഷം പോലും റീവാല്യുവേഷൻ റിസൾട്ട് വരുംവരെ മാറ്റിവച്ചിരിക്കുകയായിരുന്നു'' സെന്റ് ജോൺസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് പറഞ്ഞു. സ്‌കൂളിൽ നാലുവർഷമായി എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് നൂറു ശതമാനം വിജയമാണ്. ഇത്തവണയും എഴുതിയ 95 പേരും വിജയിച്ചു.
ഇന്നലെ വൈകീട്ടാണ് ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ഹെഡ്മാസ്റ്ററുടെ പക്കൽ എത്തിയത്. റീവാല്യുവേഷന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ചയേ ഉണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |