കോട്ടയം. ആദർശവാനായ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് ഓർമപ്പെടുത്തുന്ന ശ്രീരാമന്റെ സന്താപവും സന്തോഷവും മാനസിക സംഘർഷവും നിറഞ്ഞ 'രാമന്റെ അയന'ത്തിലൂടെ (ജീവിതം) മലയാളിയെ ഒരു മാസക്കാലം ഭക്തിസാന്ദ്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രാമായണമാസാചരണത്തിന് ഇന്നു തുടക്കം.
കൊവിഡ് സാമൂഹ്യവ്യാപനം തടയുന്നതിന് ക്ഷേത്രങ്ങൾ അടച്ചിട്ട് ഭക്തജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതോടെ എഴുത്തച്ഛന്റെ 'അദ്ധ്യാത്മരാമായണ 'പാരായണം രണ്ടു വർഷമായി ക്ഷേത്രങ്ങളിലും മറ്റ് പൊതുഇടങ്ങളിലും മുടങ്ങിയിരുന്നു. വീടുകളിൽ മാത്രമായിരുന്നു കൊവിഡ് കാലത്ത് ശാരികപൈതലിന്റെ ചിറകടിയോടെ രാമായണം കിളിപ്പാട്ട് പാരായണം.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് കർക്കടക മാസത്തിലാണ്. ദേവസ്വം ബോർഡിന്റെ അദ്ധ്യാത്മ രാമായണം വിൽപ്പന ക്ഷേത്രങ്ങളിലൂടെ നടത്തുമ്പോൾ വിവിധ പ്രസാധകർ പലതരം തന്ത്രങ്ങളിലൂടെ വിപണി പിടിക്കാൻ രംഗത്തുണ്ട് ഡി.സി ബുക്സും സാഹിത്യപ്രവർത്തകസഹകരണ സംഘവുമാണ് വിപണിയുടെ മുൻപന്തിയിൽ.
കർക്കടകമാസം പണ്ട് വേലയും കൂലിയുമില്ലാത്ത പഞ്ഞ മാസമായിരുന്നു. തോരാമഴയും കാറ്റും നിറഞ്ഞാടുന്ന പേടിപ്പെടുത്തുന്ന ഇരുണ്ട സന്ധ്യകളിൽ ദൈവഭയത്തോടെ നിലവിളക്കിന് മുന്നിലെ രാമായണ വായനയായിരുന്നു പലർക്കും ആശ്വാസം. കാരണവന്മാർ അർത്ഥം പറഞ്ഞ് ഈണത്തിൽ രാമായണം വായിക്കുന്നത് കേട്ടു വളർന്ന ഒരു തലമുറയും ഉണ്ടായിരുന്നു. പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് തങ്ങളെ കൂട്ടിക്കൊണ്ടു പോയത് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മടിയിൽ ഇരുന്നു കേട്ട രാമായണ ശീലുകളായിരുന്നുവെന്ന് പല പ്രമുഖ എഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് തുടങ്ങുന്ന രാമായണ മാസാചരണം ആഗസ്റ്റ് 16 വരെ നീളും. അന്നുവരെ പുലർച്ചെ ആകാശവാണി വിവിധ കേരള നിലയങ്ങളിൽ നിന്ന് രാമായണ പാരായണമുണ്ട്. പ്രമുഖ ഗായകരുടെ പുലർച്ചെയുള്ള ആലാപനം കേട്ട് കർക്കടകമാസ ദിനങ്ങൾ ഭക്തിപൂർണമാക്കാൻ കാത്തിരിക്കുന്ന ശ്രോതാക്കളും ഏറെയാണ്.
ഡി.സി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാർ പറയുന്നു.
വായനാസുഖം ലഭിക്കാൻ വലിയ അക്ഷരത്തിൽ അച്ചടിച്ചത്, വ്യാഖ്യാനത്തോട് കൂടിയത്, വ്യാഖ്യാനമില്ലാതെ സാധാരണ അക്ഷരത്തിൽ അച്ചടിച്ചത്, നക്ഷത്ര ചിഹ്നമിട്ട് വരികൾ മുറിക്കാതെ പഴയകാല മലയാളം അക്കത്തിലുള്ളത് തുടങ്ങി നാല് തരം അദ്ധ്യാത്മരാമായണം ഈ വർഷം ഇറക്കി. വായിക്കാൻ ഇ ബുക്കായും ലഭിക്കും. കാവാലം ശ്രീകുമാർ, കെ.എസ്. ചിത്ര, ബി.അരുന്ധതിദേവീ തുടങ്ങിയവർ ആലപിച്ച ഓഡിയോ രൂപത്തിലുള്ള രാമായണ സി.ഡിയും വിപണിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |