കോട്ടയം. ഉച്ചസമയത്ത് ബേക്കർ ഹിൽ റോഡിൽ നാടൻ കറികളുടെ മണമാണ്. നിരത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളുടെ സീറ്റിൽ വാട്ടിയെടുത്ത ഇലപ്പൊതിയിലും പാത്രത്തിലും ഈർപ്പം നിറഞ്ഞ ചോറും ചമ്മന്തിയും മുട്ടവറുത്തതും ഒഴിച്ചു കറിയുമൊക്കെയായി ഊണുസമയം സമ്പന്നമാക്കുകയാണ് ഈ ഓട്ടോച്ചേട്ടൻമാർ. സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ഭക്ഷണം കഴിക്കുന്ന സ്ഥലമാണ് എം.സി റോഡിനും ശാസ്ത്രി റോഡിനും ഇടയിലുള്ള ബേക്കർ ഹിൽ റോഡ്.
വർഷങ്ങളുടെ പഴക്കമുണ്ട് ഇവരുടെ ഊണ് കൂട്ടായ്മയ്ക്ക്. നഗരാതിർത്തികളിൽ ഉള്ളവരാണ് ഏറെയും. രാവിലെ വണ്ടിയുമായി പോരുമ്പോൾ ചോറും കരുതും. ഒരു മണിയായാൽ ഇവരെല്ലാം ഒരുമിച്ച് ഈ റോഡിലെത്തും. വാലുപോലെ വണ്ടികൾ നിരത്തിയിടും. സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിച്ച് സൊറ പറഞ്ഞ് ചെറിയ വിശ്രമവും കഴിഞ്ഞ് തിരികെ സ്റ്റാൻഡുകളിലേയ്ക്ക്. ഹരിയും ശശിയും അനിലും സലിമോനുമൊക്കെ ഊണുകാലത്ത് കൂട്ടിയ സൗഹൃദ കണ്ണികളാണ്. ആഹാരം പാത്രത്തിലോ ഇലപ്പൊതിയിലോ കൊണ്ടുവരുന്നതിനാൽ വഴിയിലൊന്നും അവശിഷ്ടമിടില്ല. ആഹാരം കഴിച്ച് കുപ്പിയിൽ കരുതിയ വെള്ളം ഉപയോഗിച്ച് കഴുകും. നഗരത്തിലെ സ്റ്റാൻഡുകളിലെ തിരക്കിലും ബഹളത്തിലും സ്വസ്ഥമായിരുന്നുള്ള കഴിപ്പ് നടക്കാതായതോടെയാണ് ബേക്കർ റോഡ് ഇവരുടെ ഇഷ്ടയിടമായത്. മുൻപ് ഈ വഴിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമായിരുന്നു. ഉച്ചസമയത്ത് ഓട്ടോറിക്ഷക്കാർ സ്ഥിരമായി വന്നതോടെ അതു നിലച്ചു.
കുറഞ്ഞ നിരക്കിൽ ഭക്ഷണം കഴിക്കാവുന്ന സ്ഥലങ്ങളില്ലാത്തതിനാലാണ് ഇവർ ഊണും കരുതിവരുന്നത്. വീട്ടിൽപ്പോയി കഴിക്കാമെന്ന് വച്ചാൽ ഇന്ധനവിലയ്ക്ക് മുതലാവില്ല. പുതുപ്പള്ളി, അമയന്നൂർ, ഒറവയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണിവർ. ഭക്ഷണം സ്വസ്ഥമായിരുന്നു കഴിക്കാമെന്നതിനാൽ കൂടുതൽ പേർ ഈ സ്ഥലം തിരഞ്ഞെടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |