SignIn
Kerala Kaumudi Online
Friday, 19 April 2024 4.29 PM IST

ഓട്ടോക്കാരെ മാന്യന്മാർ ആക്കാനെങ്കിലും എസ്.പിക്കു കഴിയട്ടെ

karthik

കോട്ടയത്ത് ചുമതലയേറ്റ തമിഴ്നാട്ടുകാരനായ പുതിയ ജില്ലാ പൊലീസ് മേധാവിക്ക് ആരുടെ മുമ്പിലും നട്ടെല്ല് വളക്കാതെ ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ തന്റേടമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

മത രാഷ്ട്രീയ സാമുദായിക സമ്മർദ്ദങ്ങളാൽ ഒന്നും ചെയ്യാനാവാതെ "വരുമോരോ എസ്.പി വന്ന പോലെ പോയി" എന്ന് നാട്ടുകാരെക്കൊണ്ടു പാടിക്കുന്നവരാണ് മിക്ക പൊലീസ് മേധാവികളും. ഗുണ്ടകളെ അമർച്ച ചെയ്യാൻ, അവർക്ക് സ്തുതി പാടുന്ന ഏമാൻമാർക്കെതിരെ നടപടി എടുക്കാൻ എന്തിന് ഓട്ടോറിക്ഷക്കാരെക്കൊണ്ട് മീറ്റർ വെപ്പിക്കാനോ അമിതകൂലി ഈടാക്കുന്നത് നിയന്ത്രിക്കാൻ പ്രധാന സ്ഥലങ്ങളിൽ പ്രീ പെയ്ഡ് കൗണ്ടർ തുറക്കാനോ പോലും തന്റേടമില്ലാത്തവരാണ് കോട്ടയത്ത് എസ്.പിയോ കളക്ടറോ ആയി വരുന്നതെന്ന നാട്ടുകാരുടെ വിശ്വാസത്തിന് മാറ്റം വരുത്താൻ പലർക്കും കഴിഞ്ഞിട്ടില്ല. സ്ഥാനമേറ്റെടുക്കുമ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾ കുറുപ്പിന്റെ ഉറപ്പുപോലെ ആകരുതെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.

30 രൂപയാണ് ഓട്ടോയ്ക്ക് മിനിമം നിരക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് . ഈ മിനിമം തുക വാങ്ങുന്ന ഓട്ടോക്കാരെ മഷിയിട്ട് നോക്കിയാൽ കിട്ടില്ല. 50 കൊടുത്താൽ ചില്ലറയില്ലെന്നു പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കുന്നവരാണ് ഏറെയും. ഇവരെ നേർവഴിക്കു നയിച്ചാൽ നാട്ടുകാർ ചിയേഴ്സ് വിളിക്കും. ഗുണ്ട-പൊലീസ് അവിഹിതം ഒഴിവാക്കുമെന്നും ഗുണ്ടകളെ നിയന്ത്രിക്കുമെന്നും പുതിയ എസ്.പി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി റൂറൽ എസ്.പി യായിരിക്കേ ഹൈദ്രാബാദിൽ കഞ്ചാവ് മാഫിയയുടെ ഉറവിടത്തിൽ ചെല്ലാൻ ധൈര്യം കാട്ടിയ പാരമ്പര്യമുള്ളതിനാൽ ലഹരി മാഫിയയ്ക്കെതിരെ പോരാടുമെന്നു പറഞ്ഞത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.

മെഡിക്കൽ ഷോപ്പുകളിൽ നിന്ന് സ്ഥിരമായി ലഹരി മരുന്നുകൾ വാങ്ങുന്നവരെ ഫോളോ ചെയ്യണം. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്താൻ കണക്കെടുപ്പ് വേണം. ഗുണ്ടകളെ ജനങ്ങൾക്ക് തിരിച്ചറിയുന്നതിന് പൊതുസ്ഥലങ്ങളിൽ ഇവരുടെ ഫോട്ടോ പ്രദർശിപ്പിക്കുന്ന ഗുണ്ടാ ഗാലറി ഉണ്ടാക്കണം. ഒരു ക്രൈം നടന്നാൽ പ്രതി ജില്ല വിടും മുമ്പ് പിടികൂടുന്നതടക്കം പ്രത്യേക പരിശീലനം പൊലീസുകാർക്ക് നൽകണം. ലാത്തി മാത്രമല്ല റൈഫിൾ ഉപയോഗിക്കാനും പൊലീസുകാരെ പഠിപ്പിക്കണം. ക്രിമിനലുകളെ തടയാൻ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായം തേടണം.

ഗുണ്ടാ വിളയാട്ടത്താൽ രാത്രിയും പകലും ജില്ലയിൽ ഒരിടവും സുരക്ഷിതമല്ല. പ്രധാന കേന്ദ്രങ്ങളിലെങ്കിലും ബൈക്ക് പട്രോൾ, ഗോസ്റ്റ് പട്രോൾ, മഫ്ത്തി പൊലീസ്, കൺട്രോൾ റൂം സേവനം ശക്തമാക്കണം. നേരത്തേ ഇതൊക്കെ ഉണ്ടായിരുന്നു. നിന്നുപോയതാണ്. വാഹനമോടിക്കുന്നവരുടെ അബദ്ധധാരണ തിരുത്താൻ 24 മണിക്കൂറും വൺവേ ശക്തമാക്കണം. ഇതൊക്കെ ചെയ്താൽ കോട്ടയം ക്രിമിനൽ രഹിത ജില്ലയാക്കാൻ കഴിയും.

പുതിയ പൊലീസ് മേധാവി കോട്ടയത്തെ ലഹരി മാഹിയ രഹിത ജില്ലയും ഓട്ടോറിക്ഷക്കാർ മീറ്റർ പ്രവർത്തിപ്പിച്ച് ന്യായമായ കൂലി മാത്രം വാങ്ങുന്ന മാന്യന്മാരുമായി മാറ്റട്ടെയെന്നും നമുക്ക് പ്രാർത്ഥിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.