കോട്ടയം. പ്ളസ് വണ്ണിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കുമ്പോൾ പരീക്ഷാ ഫലം ഇതുവരെ എത്താത്തതിലുള്ള ആശങ്കയിലാണ് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ. ഹൈക്കോടതി ഇടപെടലിൽ ഇന്ന് വരെ പ്രവേശന നടപടികൾ നീട്ടിയെങ്കിലും പത്താം ക്ളാസ് പരീക്ഷാ ഫലം എത്താതെ തങ്ങളെങ്ങനെ കേരള സിലബസിൽ അപേക്ഷിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചാൽ പോലും ധൃതി പിടിച്ച് എങ്ങനെ അപേക്ഷ നൽകുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വൺ പ്രവേശന നടപടി തുടങ്ങിയെങ്കിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. ഐ.സി.എസ്.ഇ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ അവർ പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകി. കോടതി നിർദേശ പ്രകാരം ദീർഘിപ്പിച്ച ഏകജാലക പ്രവേശന സമയം ഇന്ന് അവസാനിക്കും മുൻപ് സി.ബി.എസ്.ഇ ഫലപ്രഖ്യാപനം ഉണ്ടാകില്ല എന്നാണു സൂചന.
സി.ബി.എസ്.ഇയിൽ തുടരാം.
ജില്ലയിലെ ഭൂരിപക്ഷം സി.ബി.എസ്.ഇ. സ്‌കൂളുകളും വിദ്യാർത്ഥികൾക്ക് പതിനൊന്നാം ക്ളാസിലേയ്ക്ക് പ്രവേശനം നൽകിയിട്ടുണ്ട്. സി.ബി.എസ്.സിയിൽ തുടരാൻ താത്പര്യമുള്ള വിദ്യാർത്ഥികളുടെ ഇതുവരെയുള്ള മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയിരിക്കുന്നത്. എന്നാൽ കേരള സിലബസിലേക്കു മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുകഴിയില്ല. പ്ലസ് വണ്ണിന് കേരള സിലിബസിനാണ് ഡിമാൻഡ്.
പ്ളസ് വണിന് അപേക്ഷിച്ചത് 19124 പേർ.
ആകെ പ്ളസ് വൺ സീറ്റുകൾ 21500.
സി.ബി.എസ്.ഇ ജില്ലാ വൈസ് പ്രസിഡന്റും എം.എസ്.ടി പബ്ളിക് സ്കൂൾ പ്രിൻസിപ്പലുമായ എം.എസ്. ബിനിൽ കുമാർ പറയുന്നു.
''ഫലം നീളുന്നതിനാൽ കുട്ടികൾ മാനസിക സംഘർഷത്തിലാണ്. ഉപരി പഠനം വിദേശത്താക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ഭാവിയേയും ബാധിക്കും. ഫലം വൈകുന്നതിന്റെ കാരണം സി.ബി.എസ്.ഇ വ്യക്തമാക്കണം''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |