കോട്ടയം. "എൻ.സി.പിയിലെ നായനാർ " എന്നു വിശേഷിപ്പിക്കാവുന്ന ഉഴവൂർ വിജയൻ ബാക്കിവച്ചുപോയ സൗഹൃദവും നർമ്മത്തിൽ ചാലിച്ച വാക്ചാതുരിയും നേതൃപാടവവും മറ്റു നേതാക്കളിൽ കാണാതെ വരുമ്പോഴാണ് ആ ഓർമകൾക്ക് മിഴിവേകുന്നത്. അദ്ദേഹം മരിച്ചിട്ട് അഞ്ച് വർഷം തികയുകയാണ്. ഉഴവൂരിലെ ഇല്ലായ്മയിൽ നിന്ന് കെ.ആർ.നാരായണൻ രാഷ്ട്രപതികസേരയിൽ എത്തിയിട്ടും ഉഴവൂർ നാരായണൻ എന്ന് അറിയപ്പെടുന്നില്ല. ജന്മനാടിനൊപ്പം ലോകം അറിയാൻ വിജയനേ കഴിഞ്ഞള്ളൂ.
' നാട്ടുകാരെ ഏറെ നേരം പിടിച്ചിരുത്താൻ ഉഴവൂർ വിജയനെ കിട്ടുമോ? കേരളത്തിൽ ഏതു തിരഞ്ഞെടുപ്പു വന്നാലും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളുടെ ആദ്യ ചോദ്യം ഇതായിരുന്നു. രസകരമായ പ്രസംഗത്തിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്താൻ വിജയൻ ആവശ്യഘടകമായതിനാൽ ഏതു തിരഞ്ഞെടുപ്പിലും ആളെ കൂട്ടാൻ വിജയൻ വേണമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും പ്രസംഗിക്കണമെന്ന് അഭ്യർത്ഥന വരും. സ്ഥാനാർത്ഥികളേക്കാൾ തിരക്കോടെ കേരളമാകെ പാഞ്ഞുനടന്ന് പ്രസംഗിച്ച് ശബ്ദമടഞ്ഞാലും എല്ലാവർക്കും വിജയൻ മതി.
സ്ഥാനാർത്ഥി എത്തുംമുമ്പ് വിജയന്റെ സാമ്പിൾവെടിക്കെട്ടു പ്രസംഗം ഒന്നൊന്നര മണിക്കൂർ നീളം. കേൾവിക്കാരെ ചിരിപ്പിക്കുന്നതിനായി തമാശകൾ മുൻകൂട്ടി ആലോചിച്ചുറപ്പിക്കുന്ന ശീലമില്ല. വന്നു ഭവിക്കുകയാണ്. ഒരിക്കൽ പ്രസംഗത്തിനിടയിൽ വെപ്പ് പല്ല് തെറിച്ചുപോകുന്നത് ചാനൽ ദൃശ്യങ്ങളിൽ വന്നപ്പോൾ എന്റെ പ്രസംഗത്തിന്റെ ബലം വെപ്പുപല്ലിനില്ലാതെ പോയെന്നായിരുന്നു വിജയന്റെ കമന്റ് .
വിവിധ സ്ഥാനാർത്ഥികൾക്കായി പ്രസംഗ പര്യടനം നടത്തിയിരുന്ന വിജയൻ വർഷങ്ങൾക്കു മുമ്പ് കെ.എം.മാണിയുമായി പാലായിൽ ഒരു കൈനോക്കിയ ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല . 'മാണിസാർ പാലായ്ക്കുവേണ്ടി പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് ഒരവസരം നൽകണമെന്നായിരുന്നു അന്ന് വോട്ടർമാരോടുള്ള വിജയന്റെ അഭ്യർത്ഥന! മാണിസാർ മരിച്ചാൽ നരകത്തിൽ പോകും. ഞാനോ സ്വർഗത്തിലെ സ്യൂട്ടിലായിരിക്കുമെന്ന് പ്രസംഗിച്ചപ്പോഴും പരിഭവിക്കാതെ മാണി ചിരിച്ചതേയുള്ളൂ. അതാണ് വിജയൻ സ്പീച്ച് മാജിക് .
അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. പല വ്യക്തികളുടെയും ഉയർച്ച താഴ്ചകളുണ്ടായി. ഇതിനെല്ലാം സാക്ഷിയായി വിജയൻ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ പ്രസംഗിച്ച് കേരളത്തെ ചിരിപ്പിച്ചേനേ!....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |