കോട്ടയം . മലയോര നിവാസികൾക്ക് താത്കാലികാശ്വാസമായി കിഴക്കൻമേഖലയിൽ മഴയ്ക്ക് നേരിയ ശമനം. നാല് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടിയും, മണ്ണിടിഞ്ഞും വ്യാപക നാശമാണ് ഉണ്ടായത്. മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലാണ് കെടുതി രൂക്ഷം. വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ, മൂന്നിലവ് പഞ്ചായത്ത് ഓഫീസടക്കം വെള്ളത്തിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പല സ്ഥലങ്ങളിലെയും വെള്ളം ഇറങ്ങി തുടങ്ങി. മൂന്നിലവ്, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ വെള്ളം പൂർണ്ണമായി ഇറങ്ങി. റോഡിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പ്രദേശവാസിയായ ജോസ് മൂന്നിലവ് പറഞ്ഞു. വെള്ളം കയറി നശിച്ച സാധനങ്ങൾ കുഴിച്ചുമൂടുകയാണ്. നിലവിൽ പനയക്കപ്പാലം ഭാഗത്താണ് വെള്ളം ഇറങ്ങാനുള്ളത്. കടപുഴ ഭാഗത്ത് 20 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. മൂന്നിലവ്, മേച്ചാൽ, കടപുഴ, മങ്കൊമ്പ്, നെല്ലപ്പാറ, ഈരാറ്റുപേട്ട പാലാ റോഡ് എന്നിവിടങ്ങളിൽ ഗതാഗത തടസം നേരിടുന്നുണ്ട്. മൂന്നിലവ് ടൗണിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഉൾപ്രദേശങ്ങളിലാണ് വൈദ്യുതി തടസം പരിഹരിക്കാനുള്ളത്. മഴ വീണ്ടും ശക്തമായാൽ ആശങ്കപ്പെടേണ്ട സ്ഥിതിയാണെന്ന് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |