കോട്ടയം . ജില്ലയിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഫലപ്രദമായി ഇടപെടുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മഴക്കെടുതി നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകും. ഇത് സംബന്ധിച്ച് കണക്കെടുക്കാൻ കൃഷി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. രണ്ടു മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാലിന്യങ്ങൾ അടിഞ്ഞ് വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റും. മലവെള്ളപ്പാച്ചിലിൽ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ ഉടൻ മാറ്റാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ വേണ്ടി വരുന്ന രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കാൻ നടപടിയെടുക്കും. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവിറക്കും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഈരാറ്റപേട്ടയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |