കോട്ടയം. രഞ്ജി ട്രോഫി ക്രിക്കറ്റ് അടക്കം നിരവധി കായിക മത്സരങ്ങൾക്ക് വേദിയായിട്ടുള്ള നാഗമ്പടം നെഹൃ സ്റ്റേഡിയം മഴ പെയ്താൽ സ്ഥിരം വെള്ളത്തിലാകുന്ന ദുരവസ്ഥയ്ക്ക് പരിഹാരമില്ല.
നിറയെ പുല്ല് വളർന്നും പവലിയൻ ചോർന്നൊലിച്ചും സോളാർ ലൈറ്റ് നശിപ്പിക്കപ്പെട്ടും ക്രിക്കറ്റ് നെറ്റുകൾ കാടുകയറിയും കിടക്കുന്ന ഈ മൈതാനം മഴ പെയ്താൽ 'അണക്കെട്ടാകും'. രാവിലെയും വൈകുന്നേരവും വ്യായാമ നടത്തത്തിനായി എത്തുന്നവർ ഇഴജന്തുക്കളെ ഭയന്നായിരുന്നു സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിച്ചിരുന്നത്. വെള്ളക്കെട്ടായതോടെ ഇവരുടെ വരവും നിലച്ചു.
ഗാലറികൾക്കു പിന്നിലായി പുറത്ത് നിർമ്മിച്ചിട്ടുള്ള കടമുറികൾ വാടകയ്ക്കെടുത്തിരിക്കുന്നവരും ദുരിതത്തിലാണ്. വർക്ക്‌ഷോപ്പ്, പെറ്റ് ഷോപ്പ് പോലുള്ള കടകളാണ് ഇതിൽ ഏറെയും. റോഡ് ഉയർന്നതോടെ സ്റ്റേഡിയത്തിന് ചുറ്റും വെള്ളം നിറഞ്ഞു. റെയിൽവേ മേൽപ്പാലത്തിൽ നിന്നുള്ള വെള്ളവും താഴ്ന്ന പ്രദേശത്തുള്ള ഈ കടകളിലേക്കാണ് എത്തുന്നത്. വെള്ളം ഇറങ്ങിയാലും ചെളി അടിഞ്ഞുകിടക്കും. ഇത് നീക്കം ചെയ്ത് കച്ചവടക്കാരും മടുത്തു. സ്റ്റേഡിയത്തിൽ നിന്നുള്ള ഓടയിൽ ഒഴുക്ക് തടസ്സപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമായി. കടകളിൽ വെള്ളം കയറിയതോടെ വർക്ക്‌ഷോപ്പ് നടത്തുന്നവർ സ്റ്റേഡിയത്തിന് മുന്നിലേക്ക് മാറി. ഷട്ടറിനിടയിലൂടെ വെള്ളം കയറി സാധനങ്ങൾ നശിച്ചതോടെ മിക്കവരും കടകൾ പൂട്ടി.
സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി എല്ലാവർഷവും നഗരസഭാ ബഡ്ജറ്റിൽ തുക വകയിരുത്തുമെങ്കിലും ഒന്നും നടപ്പാവില്ല. കാട് മൂടിയ സ്റ്റേഡിയത്തിലെ കെട്ടിടത്തിൽ അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. പാലായിൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയം വന്നിട്ടും നെഹ്റു സ്റ്റേഡിയം ഇന്നും പഴയ പടി തുടരുന്നു. ഷട്ടർ മുറികളെല്ലാം വെള്ളത്തിലായതോടെ 'ലോകത്തിൽ ഏറ്റവു കൂടുതൽ ഷട്ടറുള്ള ഡാ'മെന്ന അടിക്കുറിപ്പോടെയാണ് സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളർമാരുടെ പരിഹാസം.
വർഷങ്ങളായി ഇവിടെ വർക്ക് ഷോപ്പ് നടത്തുന്ന സാബു പറയുന്നു.
എന്നും വെള്ളക്കെട്ടാണെങ്കിലും വർഷംതോറും വാടക ഉയർത്താൻ നഗരസഭയ്ക്ക് ഒരു ഉളുപ്പുമില്ല. വെള്ളപ്പൊക്കം തടയാനുള്ള നവീകരണ പ്രവർത്തനങ്ങൾ നാളിതുവരെ നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |