കോട്ടയം. കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതിമുട്ടുന്ന അപ്പർകുട്ടനാട്ടിലെ നെൽകർഷകർക്ക് പാടശേഖര സംരക്ഷണം കീറാമുട്ടിയാകുന്നു. രണ്ടുമാസം മുൻപുണ്ടായ പെരുമഴയിൽ, കൊയ്ത നെല്ല് നശിച്ചതിന് പിന്നാലെ വെള്ളപ്പൊക്കത്തിൽ മടവീഴ്ച തടയാനുള്ള പെടാപ്പാടിലാണ് പാടശേഖരസമിതികൾ. കായികാദ്ധ്വാനവും പണച്ചെലവും കർഷകരെ ഒരുപോലെ വലയ്ക്കുന്നു.
പാടങ്ങളിലേയ്ക്ക് വെള്ളം കുതിച്ചൊഴുകുമ്പോൾ പുറംബണ്ട് സംരക്ഷണവും പമ്പു ചെയ്ത് കളയലുമാണ് പ്രധാന വെല്ലുവിളി. ചെലവാകുന്നത് ലക്ഷങ്ങളും. അപ്പർകുട്ടിനാട്ടിലെ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ ഇപ്പോൾ മടവീഴ്ച ഭീഷണിയിലാണ്. പുറംബണ്ട് ബലപ്പെടുത്താൻ രാപകലെന്നില്ലാതെ പാടശേഖരസമിതികൾ അദ്ധ്വാനിക്കുന്നു. ചെളി കൊണ്ടുവരാനും ബണ്ട് ബലപ്പെടുത്താനും കൂലിക്ക് തൊഴിലാളികളെ നിറുത്തിയവരുമുണ്ട്. കൃഷി ലാഭത്തിലായാൽ കർഷകരിൽ നിന്ന് ഇതിനുള്ള പണം കണ്ടെത്തും. എന്നാൽ പ്രളയജലം പാടങ്ങളെ വിഴുങ്ങുന്നതോടെ പാടശേഖര സമിതികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കൃഷി ഇറക്കി 50 ദിവസം വരെയായ നെൽച്ചെടികൾ സംരക്ഷിക്കാൻ പടിഞ്ഞാറൻ മേഖലയിലെ കിഴക്കേ മണിയാപറമ്പ്, മേനോൻകരി, കലുങ്കത്ര, കൊടുവത്ര, വി.ആർ.ബി.ബ്ലോക്ക്, കേളക്കരി, വാക്കാട്, ആര്യാട്ടുഴം, പായംവട്ടം, കറുകപ്പാടം, തൊള്ളായിരം, വിരിപ്പുകാലാ, കാട്ടുകരി, കന്യാകോൺ, പുത്തൻകരി, വെച്ചൂർ തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ അദ്ധ്വാനത്തിലാണ്. വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട്, ലോഡ് കണക്കിന് മണ്ണ് ഇറക്കി ചാക്കിൽ നിറച്ച് സൂക്ഷിച്ചിരുന്നു. വെള്ളം ഉയർന്നു വരുന്ന സ്ഥലങ്ങളിലെല്ലാം ഈ മണ്ണുചാക്ക് അടുക്കിയാണ് ബണ്ട് ബലപ്പെടുത്തിയത്.
നിലവിലെ വെല്ലുവിളി.
മടവീഴ്ച തടയാൻ വേണ്ടത് ലക്ഷങ്ങൾ.
മടവീണാൽ ലക്ഷങ്ങളുടെ കൃഷി നഷ്ടം.
ദുരിതാശ്വാസനിധിയിൽ ഇതിനു ഫണ്ടില്ല
അധിക ചെലവ് ലാഭത്തെ ബാധിക്കും.
അപ്പർകുട്ടനാട് വികസന സമിതി അംഗം എം.കെ.ദിലീപ് പറയുന്നു.
കൃഷി ഒരു തവണത്തേയ്ക്കുള്ളതല്ല. സമഗ്രമായ കാർഷികനയമാണ് ആവശ്യം. വെള്ളം സുഗമമായി ഒഴുകിയാൽ മടവീഴ്ച തടയാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |