കോട്ടയം: തോരാമഴയും കാറ്റും ഇലപൊഴിച്ചതോടെ റബർ ഉദ്പാദനം കുറഞ്ഞു. മരത്തിന് ആവശ്യമായ ആഹാരം പാകം ചെയ്യേണ്ട ഇലകൾ കൊഴിഞ്ഞതാണ് ഉദ്പാദനത്തെ ബാധിച്ചത്.
രാവിലെയുള്ള മഴയും റബർ തോട്ടങ്ങളിൽ കയറിയ വെള്ളം ഇറങ്ങാത്തതും ടാപ്പിംഗ് മുടക്കി. തോരാമഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ റബറിന്റെ മേൽമണ്ണ് ഒലിച്ചു പോയി. മണ്ണിന്റെ വളക്കൂറിനെയും ഇത് ഗുരുതരമായി ബാധിച്ചു. ഉരുൾ പൊട്ടലിലും കാറ്റിലും ജില്ലയിലെ റബർ ഉദ്പാദന മേഖലയായ കിഴക്കൻ പ്രദേശങ്ങളിൽ മരങ്ങൾ മറിഞ്ഞു വീണും കമ്പുകൾ ഒടിഞ്ഞും വ്യാപക നാശനഷ്ടം ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ തോട്ടങ്ങളിൽ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല . ഇതെല്ലാം ഏറെക്കാലം റബർ ഉദ്പാദനം കുറയ്ക്കും.
മൺസൂൺ കാലത്ത് ഉദ്പാദനം കുറയുകയും ഡിമാൻഡ് കൂടുകയും ചെയ്യുമ്പോൾ വില കുതിച്ചുയരേണ്ടതാണ് . എന്നാൽ പതിവിന് വിപരീതമായി വില ഇടിഞ്ഞു. യുക്രെയിൻ യുദ്ധവും വിദേശ വിപണിയിലെ റബർ വിലയിടിവുമാണ് ഇതിന് പ്രധാന കാരണം.
കിലോയ്ക്ക് 180 രൂപ വരെ എത്തിയ ആർ.എസ്.എസ് 4 ഇനം റബറിന് 164ൽ എത്തി നിൽക്കുകയാണ്. ഷീറ്റ് അടിക്കുന്നതിലെ ചെലവ് കുറക്കാൻ കർഷകർ ലാറ്റക്സിലേക്ക് തിരിഞ്ഞതോടെ അതിന്റെ ഉദ്പാദനം കൂടിയിരുന്നു. ലാറ്റക്സ് വില 145ൽ നിന്ന് 120വരെ താഴ്ന്നതോടെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കയാണ് കർഷകർ.
ഒരു കിലോ റബർ ഉദ്പാദിപ്പിക്കാൻ വളവും കീടനാശിനിയും ടാപ്പിംഗ് ചെലവും ഉൾപ്പെടെ 200 രൂപ വരെയാകുമ്പോൾ 160-165 നിലവാരത്തിൽ എങ്ങനെ കൃഷി ചെയ്യുമെന്നാണ് ചെറുകിട കർഷകരുടെ ചോദ്യം. വില കൂടുമെന്ന പ്രതീക്ഷയിൽ റബർ വൻതോതിൽ സ്റ്റോക്ക് ചെയ്ത കച്ചവടക്കാരുടെ കൈയും പൊള്ളി. ടയർ ലോബിക്കാണ് റബർ വിലയിടിവ് ഗുണം ചെയ്തത്. അവർ ഈ അവസരം വൻതോതിൽ സ്റ്റോക്ക് ചെയ്യാൻ പ്രയോജനപ്പെടുത്തുന്നു .
വില 164ൽ എത്തിയതോടെ സബ്സിഡിയുടെ കാര്യമായ പ്രയോജനവും കർഷകർക്ക് ഇല്ലാതായി. വിപണിവിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് സബ്സിഡി തുകയായി ലഭിക്കുക. നേരത്തേ 30 രൂപ വരെ ലഭിച്ചിരുന്നിടത്ത് 14 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ സബ്സിഡി തുക ബാങ്കുകളിൽ കൃത്യമായി എത്തുന്നില്ല. കോടികളുടെ കുടിശികയാണ് ഈ ഇനത്തിൽ സർക്കാർ നൽകാനുള്ളത്.
നഷ്ടക്കച്ചവടം.
ഒരു കിലോ റബർ ഉദ്പാദിപ്പിക്കാൻ ചെലവ് 200 രൂപ.
റബർസ്റ്റോക്ക് ചെയ്ത കച്ചവടക്കാരുടെ കൈയും പൊള്ളി.
റബറിന്റെ വിലയിടിവ് ഗുണം ചെയ്തത് ടയർ ലോബിക്ക്.
സബ്സിഡി തുക ബാങ്കിൽ കൃത്യമായി എത്തുന്നില്ല.
ആർ.എസ്.എസ് 4. 164 രൂപ. (പഴയ വില 180 രൂപ ) .
ലാറ്റക്സ് വില 120 രൂപ. (പഴയ വില 145 രൂപ)
സെൻട്രൽ ട്രാവൻ കൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ പറയുന്നു.
മഴയും വെള്ളക്കെട്ടും ഇലപൊഴിച്ചിലും കാരണം ഉദ്പാദനം അമ്പതു ശതമാനത്തോളം കുറഞ്ഞു. വിലയും ഇടിഞ്ഞു . റബർ കൃഷി ഇങ്ങനെ എത്രകാലം മുന്നോട്ട് കൊണ്ടു പോകുമെന്നറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |