കോട്ടയം. ജില്ലയിലെ 5 റേഷൻകടകൾ സ്മാർട്ടാകുന്നു. ഇവിടെ അരിയും മണ്ണെണ്ണയും ഗോതമ്പും മാത്രമല്ല, ബാങ്കിംഗ് സേവനവും ലഭിക്കും. കെ സ്റ്റോർ (കേരള സ്റ്റോർ) പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജില്ലയിലെ 5 റേഷൻ കടകൾ സ്മാർട്ട് പദവി നൽകുന്നത്. മിനി ബാങ്കിംഗ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമ ബൂത്ത് എന്നിവ ഒരേ കുടക്കീഴിൽ ചേർത്തുനിർത്തുന്നതാണ് കെ സ്റ്റോർ പദ്ധതി.
ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ഓരോ റേഷൻകട വീതം സ്മാർട്ടാകും. സ്മാർട്ടാകുന്ന റേഷൻകടകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫീസർ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഓണത്തിന് മുന്നേ പദ്ധതി ആരംഭിക്കും. ലോഗോ ഉൾപ്പെടെ തയാറാക്കിക്കഴിഞ്ഞു.
റേഷൻ കട 300 സ്ക്വയർഫീറ്റ്.
300 ചതുരശ്ര അടിയുള്ള റേഷൻ കടകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കമ്മിഷണറേറ്റിൽ നിന്നുള്ള അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകൾ. വരും ദിവസങ്ങളിൽ കൂടുതൽ കടകൾ സ്മാർട്ടാക്കാനാണ് തീരുമാനം.
കെ സ്റ്റോർ സേവനങ്ങൾ.
മാവേലി സ്റ്റോറുകൾ വഴിയുള്ള 13 സബ്‌സിഡി സാധനങ്ങളടക്കം ലഭിക്കും.
എ.ടി.എം എന്ന പോലെ 5000 രൂപ വരെയുള്ള പണമിടപാടിനുള്ള സൗകര്യം.
5 കിലോയുടെ ചെറിയ ഗ്യാസ് സിലിണ്ടറും പാലടക്കം മിൽമ ഉൽപന്നങ്ങളും.
ബില്ലുകൾ അടയ്ക്കൽ, സർക്കാർ ഓൺലൈൻ അപേക്ഷ എന്നിവയ്ക്കു സൗകര്യം.
ജില്ലാ സപ്ളൈ ഓഫീസർ പറയുന്നു.
ഓരോ താലൂക്കിലും ഓരോ റേഷൻ കടകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട് കാർഡ് വഴി എ.ടി.എം മാതൃകയിൽ പണം പിൻവലിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |