കോട്ടയം. ഓണത്തിന് സദ്യയൊരുക്കാനും പായസമുണ്ടാക്കാനും മലയാളിക്ക് ആശ്രയം വരവ് തേങ്ങ. നാടൻ തേങ്ങ വിപണിയിൽ അന്യമായിരിക്കയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതാണ് വരവ് തേങ്ങ വിപണി പിടിക്കാൻ കാരണം. തമിഴ്‌നാട്ടിൽ നിന്നാണ് തേങ്ങ വരവു കൂടുതൽ. പാലക്കാടൻ തേങ്ങയും വിപണിയിലുണ്ട്. നാടൻ തേങ്ങ രുചിയുള്ളതും കാമ്പ് കൂടുതലുള്ളതുമാണ്. നാടൻ തെങ്ങുകൾ ഇപ്പോൾ വളരെ കുറച്ച് നാട്ടിൻ പുറങ്ങളിലേ ഉള്ളൂ. വൈക്കം, കടുത്തുരുത്തി മേഖലകളിലാണ് നാടൻ തെങ്ങുകൾ അവശേഷിക്കുന്നത്. നാടൻ തെങ്ങുകളിലെ ചെല്ലി ശല്യവും കൂമ്പ് ചീയലുമെക്കെയാണ് കർഷകരെ സങ്കരയിനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിച്ചത്.
ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയിൽ താഴെയാണ് ഇപ്പോൾ വില. നാടൻ തേങ്ങ ഒരെണ്ണത്തിന് മുൻപ് പൊതിച്ചു കൊടുത്താൽ 50 രൂപ കിട്ടുമായിരുന്നു. ലഭ്യത കുറവാണെങ്കിലും നാടൻ തേങ്ങയ്ക്ക് ഇപ്പൊഴും ആവശ്യക്കാരുണ്ട്. വിലയിടവും തേങ്ങയിടീൽ കൂലി വർദ്ധിച്ചതും കർഷകരെ പ്രതികൂലമായി ബാധിക്കുന്നു.. ഒരു തെങ്ങ് കയറുന്നതിന് 100 രൂപ വരെയാണ് കൂലി.
തെങ്ങു കർഷകനായ സിദിഖ് മുണ്ടക്കയം പറയുന്നു.
ഏഴ് വർഷമായി തെങ്ങുകൃഷിയുണ്ട്. 40 തെങ്ങുകളുണ്ട്. ആയിരത്തിൽ താഴെ തേങ്ങ ലഭിക്കും. ഒരെണ്ണത്തിന് 20 രൂപ നിരക്കിൽ സ്ഥിരം ആവശ്യക്കാർക്കാണ് വിൽക്കുന്നത്. തേങ്ങയ്ക്ക് മൊത്തത്തിൽ വിലയിടവാണ്. ഓണത്തോട്അനുബന്ധിച്ച് ഡിമാൻഡും വിലയും വർദ്ധിക്കേണ്ട സമയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |