SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.46 AM IST

നായ്ക്കളിൽ പേ വിഷബാധ വ്യാപകം, ഗുരുതര സാഹചര്യമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്.

pay

കോട്ടയം. തലയോലപ്പറമ്പിൽ 10 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ, അസ്വാഭാവികമായി ചത്ത മൃഗങ്ങളിൽ പരിശോധന നടത്തിയവയിൽ ഭൂരിഭാഗത്തിനും പേ വിഷബാധ കണ്ടെത്തി. പശു, പോത്ത് തുടങ്ങിയ മൃഗങ്ങളിലും പേവിഷ ബാധ സ്ഥിരീകരിച്ചു. ഇവയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതാവാമെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ പത്ത് പേരെ കടിച്ചു കുടഞ്ഞ തെരുവു നായ ചത്തിരുന്നു. അടുത്തിടെ വൈക്കത്തും വെച്ചൂരിലും ആളുകളെ കടിച്ച നായകൾക്കും പേ വിഷബാധയുണ്ടായിരുന്നു. സമാന സാഹചര്യത്തിൽ ചത്ത തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടേയും സാമ്പിളുകൾ തിരുവല്ലയിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്. തെരുവ് നായ്ക്കളിൽ വ്യാപകമായി പേ വിഷബാധ പിടിപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു.


വ്യാപനം 60ശതമാനത്തിനു മുകളിൽ
ഈ വർഷം ഇതുവരെ അസ്വാഭാവികമായി ചത്ത 33 മൃഗങ്ങളിൽ നടത്തിയ പരിശോധനയിൽ 19 എണ്ണത്തിനുംപേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും തെരുവുനായ്ക്കളാണ്. ഒരു വർഷം ശരാശരി പതിനായിരം പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഈ വർഷം ഇതുവരെ മാത്രം ഏഴായിരത്തോളം പേരെ നായ ആക്രമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്.

മാതൃകയാക്കാം ഗോവയെ.

തെരുവുനായകളെ നിയന്ത്രിക്കുന്ന എ.ബി.സി പദ്ധതി ജില്ലയിൽ പാളി. എന്നാൽ എ.ബി.സി. പൂർണമായും നടപ്പാക്കിയാലും തെരുവുനായ്ക്കളിലെ പേ വിഷബാധ തടയാനാവില്ല. എല്ലാ വർഷവും എ.ബി.സിയും ഒപ്പം വാക്സിനേഷനും എല്ലാ നായ്ക്കളിലും നടത്തണം. ഗോവയിൽ ഇങ്ങനെയാണ് തെരുവുനായ്ക്കളിലെ പേ വിഷ ബാധ അമർച്ച ചെയ്തത്.

വില്ലൻ കുറുനരി.

കാട്ടിൽ നിന്ന് കുറുനരികൾ വ്യാപകമായി നാട്ടിലേയ്ക്ക് എത്തിയതാണ് ഒരിടവേളയ്ക്ക് ശേഷം പേ വിഷ ബാധ വ്യാപകമാകാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പേ വിഷം ബാധിച്ചാലും കുറുനരി ചാകില്ല. മാലിന്യം കുന്നുകൂടിയതും നാട്ടിലെ പറമ്പുകൾ കാടുപിടിച്ചതും ഇവയുടെ വിഹാരം എളുപ്പമാക്കി. കുറുനരി നായ്ക്കളെ കടിക്കുമ്പോൾ ഇവയിൽ നിന്ന് പേ വിഷം പകരും.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശേരി പറയുന്നു.

'' ജില്ലയിൽ ഗുരുതരമായ സാഹചര്യമാണ്. കൂടുതൽ തെരുവുനായ്ക്കളെ പരിശോധിച്ചാൽ പേ വിഷബാധയുടെ എണ്ണം കൂടും. തദ്ദേശ സ്ഥാപനങ്ങൾക്കാണ് തെരുവുനായ നിയന്ത്രണ ചുമതല''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.