തിരുവനന്തപുരം. വേമ്പനാട് കായൽ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുമെന്നും ഇതിനായി അതോറിട്ടി രൂപീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കായലിന്റെ ജലസംഭരണ ശേഷി ചെളിയും എക്കലും അടിഞ്ഞതുമൂലം ഗണ്യമായി കുറഞ്ഞതായി ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയിൽ 10 കിലോമീറ്റർ ചുറ്റളവുള്ള 'ആർ ബ്ലോക്ക്' പാടശേഖരത്തിൽ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിർമ്മിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. സർക്കാരും പാടശേഖര സമിതിയും ചേർന്നുള്ള പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് നടപ്പാക്കാനുള്ള നിർദേശം പരിഗണനയിലാണ്.
കായൽ കൈയേറ്റങ്ങൾ കണ്ടെത്തി അവ ഒഴിപ്പിക്കുന്നതിനും കായലിന്റെ അതിർത്തി തിട്ടപ്പെടുത്തുന്നതിനുമായി റവന്യൂ, സർവേ, തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപടിയെടുക്കും. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്റാലയം വേമ്പനാട് കായലിനെ ഗുരുതരമായ ആപത് ഭീഷണിയുള്ള തീരദേശ മേഖലാ പ്രദേശമായാണ് പരിഗണിച്ചിട്ടുള്ളത്. സുസ്ഥിരമായ ഉപജീവനത്തിനായി തീരദേശ വിഭവങ്ങളെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ പങ്കാളിത്തത്തോടെ വേണം ഈ മേഖല പരിപാലിക്കേതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ കായൽ കൈയേറ്റങ്ങൾ പരിശോധിച്ച് തുടർനടപടിയെടുക്കാൻ കളക്ടർ ചെയർമാനായി സമിതി രൂപീകരിച്ചതായും കെ.ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |