കോട്ടയം. കുറിച്ചി മോസ്കോ കവലയിലെ പകിടക്കളത്തിൽ ആരവമായി. ഓണം വരവറിയിച്ചാൽ പിന്നെ ഇവിടെ പകിടയുടെ കട കട ശബ്ദം മുഴങ്ങും. ആവേശത്തോടെ മത്സരാർത്ഥികളും ആർപ്പുവിളിച്ച് കാണികളും. ഗൃഹാതുരത്വമുണർത്തുന്ന ഓർമകളും പകിടയ്ക്കൊപ്പം ഉരുളും.
മോക്സോ ക്ളബാണ് പകിട ചാമ്പ്യൻഷിപ്പിന് തുടക്കമിട്ടത്. കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിര് പങ്കിടുന്ന കുറിച്ചി പഞ്ചായത്തിലെ മോസ്കോ കവലയോട് ചേർന്നാണ് പകിടക്കളം. കർക്കടകത്തുടക്കം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിലെ ഞായറാഴ്ചകളിൽ ചാമ്പ്യൻ ഷിപ്പ്. മറ്റ് വൈകുന്നേരങ്ങളിൽ ക്ളബ് അംഗങ്ങളുടെ വെറും മത്സരം. ഇതാണ് രീതി. 32 ടീമുകളാണ് ഇക്കുറി മത്സരിക്കുന്നത്. ഉത്രാടദിനത്തിൽ ആവേശകരമായ ഫൈനൽ. വീറും വാശിക്കും കുറവില്ല. വിജയികൾക്ക് ക്യാഷ് അവാർഡ്. ചെറു സദ്യയോടെ ഓണാഘോഷം.
അറുപത് പിന്നിട്ട വറുഗീസ് ചേട്ടനാണ് റഫറി. കോഒാർഡിനേറ്റർ വി.ആർ.രാജേഷും ബഷീറും ലിനു കുരുവിളയും മഹേഷും റെജിയുമൊക്കെയുണ്ട്. പുതുപ്പള്ളിക്ക് കാൽപ്പന്തും മലയോരത്തിന് വടംവലിയും പോലെ അത്രമേൽ പകിടയെ ഹൃദയത്തിലേറ്റിയവരാണിവരെല്ലാം.
കളിയിങ്ങനെ.
കുറിച്ചി, നീലംപേരൂർ പഞ്ചായത്തുകളിലെ വീടുകളിൽ പകിട കളി പതിവാണ്. പകിട കളിച്ച് സർവതും നശിച്ചു പോയ പാണ്ഡവരുടെ അനുഭവം അറിയാമെങ്കിലും ഇവിടെ പകിടകളി വിനോദം മാത്രമാണ്. കൈപ്പത്തിയോളം നീളത്തിൽ നാലു മുഖങ്ങളോടെ ഓടിൽ തീർത്ത രണ്ട് പകിടകൾ. ഓരോ മുഖത്തിലും ഒന്ന്, മൂന്ന്, നാല്, ആറ് എന്നിങ്ങനെ എണ്ണത്തിൽ കുത്തുകൾ (കണ്ണ്) രേഖപ്പെടുത്തിയിട്ടുണ്ടാവും. റഫറിയുടെ വിസിലിലാണ് കളിയുടെ ഗതി നിർണയം. രണ്ട് കൈയിലുമായി കൂട്ടിയുരുട്ടി പകിടകൾ കളത്തിലെറിയാം. വീഴുന്ന പകിടകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കണ്ണുകളുടെ എണ്ണത്തിന് അനുസരിച്ചാണ് കരുക്കൾ നീക്കി മുന്നേറുന്നത്.
മുഖ്യ സംഘാടകനായ വി.ആർ.രാജേഷ് പറയുന്നു.
പകിടയെ ജനകീയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആവേശം അണപൊട്ടുന്ന മത്സരങ്ങൾക്ക് സാക്ഷിയാവാൻ പ്രായഭേദമന്യേ ആളുകൾ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |