കോട്ടയം. മഴ ശക്തമായതോടെ ജില്ലയുടെ വിവിധ മേഖലകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായി. ഉഴവൂർ പഞ്ചായത്തിലെ 5,7 വാർഡുകളിലാണ് കൂടുതൽ ശല്യം. ഇവിടുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് . ഉമ്മറത്തും മുറ്റത്തും അടുക്കളയിലും ചുവരിലും പൈപ്പിൻ ചുവട്ടിലും കിണറ്റിൻ കരയിലും കാർഷിക വിളകളിലും എല്ലാം ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞിരിക്കുകയാണ്. പരിഹാര നടപടികൾ ഇല്ലാതെ വന്നതോടെ നാട്ടുകാർ ദുരിതത്തിലുമായി. മഴപെയ്താൽ ഇവ മുറിക്കുള്ളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കും.
രണ്ട് വർഷമായി ഒച്ചുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഈ വർഷം രൂക്ഷമാണ്. തെങ്ങിലും വാഴയിലും പറ്റിപ്പിടിക്കുന്ന ഇവ കൃഷിയിടങ്ങളിലെ ചെടികൾ, പച്ചക്കറി വിളകൾ തുടങ്ങിയവയും നശിപ്പിക്കും. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കാൻ കാരണം. ഉഭയലിംഗ കീടമായ ഇവ വർഷം 1200 ഓളം മുട്ടകൾ വരെ ഇടുമെന്നാണ് കണക്ക്. ഒച്ചുകളുടെ തോട് കൊണ്ട് കാൽ മുറിയാം. ഇവയുടെ സ്രവം മനുഷ്യശരീരത്തിലായാൽ ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകൾക്കും ഇടയാക്കും. ഒച്ചുകളുടെ ഭീഷണി ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ 'പാഠം ഒന്ന് ഒച്ച്' കർമ്മ പരിപാടിയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മുൻവർഷം വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് രാത്രി കാലങ്ങളിൽ ചണചാക്ക് നനച്ച് അതിൽ പപ്പായ, കോളിഫ്‌ളവർ എന്നിവ ഇട്ടാൽ ഒച്ച് ചാക്കിലേയ്ക്ക് കയറുമെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രദേശവാസിയായ റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ കെ.ഒ എബ്രഹാം പറയുന്നു.
കല്ലുപ്പ് വിതറിയാണ് ഒച്ചുകളിൽ നിന്ന് താൽക്കാലികാശ്വാസം കണ്ടെത്തുന്നത്. ചെടികൾക്കും കാർഷികവിളകൾക്കും ഉപ്പ് ലായനി അധികം പ്രയോഗിക്കാൻ സാധിക്കില്ല. കിണറുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നവയെ തുരിശു ലായനി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |