കോട്ടയം. റേഷൻ കടകളിൽ സെർവർ തകരാർ തുടരുന്നതിനാൽ ഓണക്കിറ്റ് വിതരണവും ഇഴയുന്നു. കഴിഞ്ഞ ദിവസം സെർവർ പൂർണമായും തടസപ്പെട്ടപ്പോൾ ഇന്നലെ ഇടവിട്ടിടവെട്ട് തകരാറായി. ഇതുവരെ 48,000 കിറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്തത്.
ആവശ്യത്തിനുള്ള ഓണക്കിറ്റുകൾ റേഷൻകടകളിൽ എത്തിയെങ്കിലും ഇ-പോസ് മെഷീൻ പണിമുടക്കിയതോടെയാണ് കിറ്റ് വാങ്ങിയവരുടെ എണ്ണം കുറഞ്ഞത്. കിറ്റ് വാങ്ങാൻ എത്തിയവർ റേഷൻകടകളിൽ ഏറെ നേരം കാത്തു നിന്ന ശേഷം മടങ്ങി. മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണമാണ് ആദ്യം തുടങ്ങിയത്. ഇന്ന് കൊണ്ട് മഞ്ഞ കാർഡുകളുടെ വിതരണം പൂർത്തിയാക്കി പിങ്ക് കാർഡുകളുടെ ആരംഭിക്കാനായിരുന്നു നീക്കമെങ്കിലും വിഫലമായി. ഇതിന് പുറമേ പിങ്ക് കാർഡുകളുടെ വിതരണവും ആരംഭിച്ചതോടെ സെർവർ കൂടുതൽ പ്രശ്നത്തിലായി.
ഇന്നലെ രാവിലെ രാവിലെ 11 ന് ശേഷമാണ് മെഷീൻ തകരാറിലായത്. ഇ- പോസ് സംവിധാനത്തിൽ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ സെർവറിലെ വിവരങ്ങൾ പരിശോധിച്ച് റേഷൻ നൽകാനാവുന്നില്ല. പലരും ക്യൂ നിന്ന് മടുത്ത് മടങ്ങി. ചുരുക്കം റേഷൻ കടകളിൽ കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. എന്നാൽ റേഷൻ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉള്ള ഫോൺ കൈവശമില്ലാത്തതിനാൽ ഒ.ടി.പി ലഭിക്കാതെയും വന്നു.
ആകെ റേഷൻ കാർഡുകൾ: 5.47 ലക്ഷം.
വിതരണം ചെയ്തത്.
മഞ്ഞ കാർഡ് . 24208.
പിങ്ക്. 23898.
താലൂക്കുകളിൽ.
ചങ്ങനാശേരി. 7181.
കാഞ്ഞിരപ്പള്ളി. 6618.
കോട്ടയം.13552.
മീനച്ചിൽ. 11729.
വൈക്കം. 9710.
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ പറയുന്നു.
മുൻകാലങ്ങളിൽ സെർവർ തകരാർ പരിഹരിക്കാൻ രാവിലെ ഏഴ് ജില്ലയ്ക്കും ഉച്ചകഴിഞ്ഞ് ഏഴ് ജില്ലയ്ക്കും എന്ന രീതിയിലാണ് കിറ്റ് വിതരണം ചെയ്തത്. സമാനമായ പരിഷ്കരണം ഏർപ്പെടുത്തിയാലേ പ്രശ്നം പരിഹരിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |