പാലാ . കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിയ്ക്ക് ഭരണം ലഭിക്കാൻ മൂന്നരലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തെന്ന വൈസ് പ്രസിഡന്റ് രാജേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണിയുടെ അടിയന്തിര പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും. വൈസ് പ്രസിഡന്റ് രാജേഷിന്റെ രാജി ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്നത്തെ യോഗം തീരുമാനമെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. വൈകിട്ട് 5 ന് പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ യോഗം ചേരും. 5.30 ന് സിപിഎം ഏരിയകമ്മറ്റി ഓഫീസിലാണ് സംയുക്ത പാർലമെന്ററി പാർട്ടി യോഗം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ്ജ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. രാജേഷിന്റെ അപക്വമായ വെളിപ്പെടുത്തൽ ഇടതുമുന്നണിയ്ക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ കർശന നടപടി വേണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന നിർദ്ദേശം മറുവിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. കോൺഗ്രസ് നാളെ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തുമെന്ന് കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് ജോർജ്ജുകുട്ടി ചൂരയ്ക്കൽ അറിയിച്ചു. വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ ഇടതുമുന്നണിയുടെ ജനാധിപത്യ വഞ്ചനയാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ പറഞ്ഞു.
വോട്ടർമാരോട് മാപ്പ് പറയണം.
ഭരണം നിലനിറുത്താൻ ലക്ഷങ്ങളും, പിൻവാതിൽ നിയനമനവും വാഗ്ദാനം നൽകിയതിലൂടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ കുറ്റപ്പെടുത്തി. പണാധിപത്യത്തിലൂടെ ഭരണം നിലനിറുത്താൻ ശ്രമിക്കുന്ന ഇടതുപക്ഷം കൊഴുവനാൽ പഞ്ചായത്തിലെ ജനങ്ങളോട് മാപ്പ് പറയണം എന്നും അഴിമതി വിരുദ്ധ നിയമ പ്രകാരം കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |