കോട്ടയം . ഓണക്കാലം എല്ലാവരും ആഘോഷമാക്കുമ്പോൾ സദ്യ ഒരുക്കാൻ പോലും പണമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഇവർ. ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരും, ട്രാൻ.ജീവനക്കാരുമാണ് അധികൃതരുടെ പിടിപ്പുകേടുമൂലം ദുരിതത്തിലായത്. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിലെ പെൻഷൻകാരാരുടെ ഗ്രാറ്റുവിറ്റി, പി.എഫ് എന്നിവയാണ് ലഭിക്കാത്തത്. ട്രാൻ. ജീവനക്കാർക്കാകട്ടെ ശമ്പളം പോലുമില്ല. സിമന്റ്സിലെ വിരമിച്ച നൂറിലധികം ജീവനക്കാർ ബുദ്ധിമുട്ടുമ്പോൾ നിലവിലുള്ള ജീവനക്കാർക്ക് ഓണക്കാല ആനൂകൂല്യങ്ങൾ പൂർണമായും നൽകി.
കമ്പനിയിൽ നിന്ന് 2019 മുതൽ റിട്ടയർ ചെയ്ത 110 പേർക്ക് ഗ്രാറ്റുവിറ്റിയും പി എഫും ലഭിച്ചിട്ടില്ല. ഗവൺമെന്റ് ഫണ്ട് നൽകിയെങ്കിലും കമ്പനി നിലവിലുള്ള ആളുകൾക്കും നിലവിൽ കമ്പനിയുടെ നടത്തിപ്പിനും മാത്രം പണം നൽകി വിരമിച്ചവരെ തഴഞ്ഞു.
നേരത്തെ പത്തോളം വിരമിച്ച ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും, അനൂകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇനിയും നൂറോളം പെൻഷൻകാർക്ക് കൃത്യമായി ആനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ മനേജ്‌മെന്റ് തയ്യാറാകുന്നില്ല. നിലവിലുള്ളവർക്കും കുടിശികയാണ്. കോടതിയുടെ പരിഗണനയിലാണ് നിലവിൽ കേസ്.
വിരമിച്ച ജീവനക്കാരൻ വി ജെ തോമസ് പറയുന്നു.
സർക്കാർ പണം നൽകിയാൽ മാത്രമെആനുകൂല്യം ലഭിക്കൂ. സാധാരണക്കാരും, രോഗികളുമായ പെൻഷൻകാരുടെ ജീവിതം സർക്കാർ കാണുന്നില്ല. പതിവ് പോലെ ഇത്തവണയും ദുരിത ഓണമാകും.
വൻ പ്രതിസന്ധി.
വരും വർഷങ്ങളിൽ ജീവനക്കാർക്ക് ഓണക്കാല ആനുകൂല്യം നൽകാനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതും പ്രതിസന്ധിയാണ്. മുൻപ് പ്രഖ്യാപിച്ച പല പദ്ധതികളും പാതിപോലും എത്താത്ത സാഹചര്യത്തിലാണ് ഓണക്കാലത്ത് ട്രാവൻകൂർ സിമന്റ്‌സിലെ പെൻഷൻകാരുടെ ജീവിതത്തെപ്പറ്റി ആശങ്കകൾ ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |