കോട്ടയം . തോരാ മഴയും കാറ്റും വാഴകൃഷി തകർത്തെറിഞ്ഞതിന്റെ പ്രതിഫലനമായി ഓണവിപണിയിൽ നാടൻ ഏത്തക്കായ് വില കുതിച്ചുയർന്ന് സെഞ്ച്വറിയോട് അടുക്കുന്നു. മൊത്തവില ഉത്രാട തലേന്ന് കിലോയ്ക്ക് 80 - 85 രൂപ വരെയെത്തി. തൊലിക്കനം കൂടുതലും, ഉള്ളിൽ വലുപ്പ കുറവുമുള്ള വയനാടൻ കായയ്ക്ക് 60 - 65 രൂപയാണ് വില. ഓണം മുന്നിൽ കണ്ട് കൃഷി ചെയ്ത ഏത്ത വാഴകളിൽ ഏറെയും തോരാമഴയിൽ ചുവട്ടിൽ വെള്ളം കെട്ടി നിന്ന് കാറ്റത്തൊടിഞ്ഞ് നശിച്ചതാണ് വില കുതിച്ചുയരാൻ കാരണം. സർക്കാർ ഓണവിപണിയിൽ ഹോർട്ടികോർപ്പ് സ്റ്റാളിൽ 65 - 70 രൂപയാണ് നേന്ത്രക്കായ വില. കൃഷി വകുപ്പിന്റെ സ്റ്റാളുകളിൽ 62 രൂപയാണ്. നാടനിലും കൂടുതലും വയനാടൻ കായാണ് ഇവിടെ വിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മറ്റു പച്ചക്കറികളുടെ വരവും കുറഞ്ഞതോടെ വില കുതിച്ചുയർന്നു. 20 രൂപ വരെ താഴ്ന്ന തക്കാളിവില കൃഷിഭവൻ സ്റ്റാളിൽ 49 ൽ എത്തി. ബീൻസ് -76, കാരറ്റ് - 50, പാവക്ക - 60, ബീറ്റ് റൂട്ട് - 50, മാങ്ങ - 80, ഇഞ്ചി - 56, പച്ച മുളക് - 70 ഇങ്ങനെയാണ് സർക്കാർ സ്റ്റാളിലെ വിലയെങ്കിൽ പൊതുവിപണിയിൽ ഇതിലും 30 ശതമാനം കൂടുതലാണ്. പ്രാദേശിക വിണപണിയിൽ വില പിന്നെയും ഉയരും.
പച്ചക്കറി കിറ്റ് വിലയും കുതിച്ചുയർന്നു.
വിഭവങ്ങളുടെ അളവ് കുറഞ്ഞതിനൊപ്പം 100 രൂപ പച്ചക്കറി കിറ്റ് 150രൂപയും , 150 രൂപയുടേത് 200 ആയും വർദ്ധിച്ചു. കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിപണി വിലയിലും 30 ശതമാനം വരെ വിലകുറച്ച് കൃഷി വകുപ്പ് നൂറോളം പച്ചക്കറി ചന്തകൾ ജില്ലയിൽ ആരംഭിച്ചെങ്കിലും സ്റ്റാളുകളിൽ ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച സാധനമില്ല. രാവിലെ വരുന്നവ ഉച്ചവരെ വിൽക്കാൻ തികയില്ലെന്ന പരാതിയുണ്ട്. ഹോർട്ടി കോപ്പ് സഞ്ചരിക്കുന്ന വാഹനത്തിൽ പച്ചക്കറി വില്പന സംവിധാനം ഒരുക്കിയെങ്കിലും വണ്ടി പ്രധാന കേന്ദ്രങ്ങളൊഴിച്ച് എല്ലായിടത്തുമെത്തുന്നില്ലെന്ന പരാതിയുണ്ട്. സഹകരണ ബാങ്കുകളും നീതി സ്റ്റോറുകളും പച്ചക്കറി ചന്തകൾ തുടങ്ങിയിട്ടുണ്ടെങ്കിലും പൊതു വിപണിയിലെ വിലയുമായി വലിയ വ്യത്യാസമില്ല.
റേഷൻ കടകളിൽ പച്ചരി.
അരി ഉൾപ്പെടെ പല വ്യഞ്ജനസാധന വിലയും വർദ്ധിച്ചു. കിലോയ്ക്ക് 50 രൂപയിൽ താഴെ വിലയുള്ള അരിയില്ല. റേഷൻ കടകളിലൂടെ കൂടുതലും പച്ചരിയാണ് വിൽക്കുന്നതെന്ന പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |