ആക്രമണകാരികളായ തെരുവ് നായ്ക്കളെ പിടിച്ചു കൊല്ലാൻ ജില്ലാ പഞ്ചായത്ത് അധികൃതർ കോടതിയുടെ അനുമതി തേടിയത് കേട്ട് പേപിടിച്ച് അക്രമസ്വഭാവം കാട്ടുന്ന നായയെ കടി കൊള്ളാതെ ആര് പിടിക്കുമെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ .
പേയില്ലാത്ത നായ്കളേയെ പിടിക്കാൻ പറ്റൂ. പേ പിടിച്ചതിനെ പിടിക്കാൻ പോയി കടിയേറ്റാൽ പിടിക്കുന്നവർക്ക് പേ വിഷബാധയേൽക്കും. ഇതൊന്നും അറിയാതെയാണോ പേപിടിച്ച നായ്ക്കളെ പിടിച്ച് ഉന്മൂല നാശം വരുത്തുമെന്ന പ്രഖ്യാപനം നടത്തുന്നതെന്ന് ചോദിച്ചാൽ തെരുവ് നായ പ്രശ്നം വലിച്ചു നീട്ടി കുളമാക്കിയ ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.
തെരുവ് നായ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സന്താന നിയന്ത്രണം നടത്താനുള്ള പദ്ധതി (എ.ബി.സി) കുടുംബ ശ്രീ പ്രവർത്തകരെ ഉപയോഗിച്ച് നടത്താനുള്ള പദ്ധതി പട്ടി പ്രേമികൾ കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയതിനെതിരെ തുടർനടപടി സ്വീകരിക്കാതെ ഇട്ടുതല്ലിയതാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് കാരണം. തെരുവ് നായ്ക്കളെ പിടികൂടി പ്രത്യേക സ്ഥലത്ത് പട്ടിപ്രേമികളുടെ സഹായത്തോടെ സംരക്ഷിക്കണമെന്ന് ഈ കോളത്തിൽ പല തവണ ആവശ്യപ്പെട്ടതാണ് . അത് വിജയിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ ആക്രമണകാരികളായ തെരുവ് നായ്ക്കളെ പിടികൂടാൻ സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ പോകുന്നത്.
കേസിൽ കക്ഷി ചേർന്നാൽ പട്ടി പ്രേമികളും രംഗത്തെത്തും. വാദം നീളും. വിധി അടുത്ത കാലത്തൊന്നും ഉണ്ടകില്ല. അതുവരെ പേ പിടിച്ച നായ്ക്കളുടെ കടിയേറ്റ് സാധാരണക്കാർ ചാകും. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നപരിഹാരം എങ്ങനെ ഉണ്ടാക്കുമെന്ന് ചോദിച്ചാൽ ബന്ധപ്പെട്ട ആർക്കും മറുപടിയില്ല.
ആക്രമണകാരികളായ നായ്ക്കൾ കടിച്ചാൽ മറ്റു നായ്ക്കൾക്കും പേ ഇളകും. പിന്നെങ്ങനെ ഇവയെ പിടിക്കും. തെരുവ് നായ്ക്കളെ വനത്തോട് ചേർത്ത് പ്രത്യേകം പാർപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരുന്ന കാലത്ത് പ്രത്യേക പദ്ധതി കൊണ്ടു വന്നതായിരുന്നു . ഭരണം മാറിയതോടെ ആ പദ്ധതി പരണത്തായി. അത് നടപ്പാക്കിയിരുന്നെങ്കിൽ തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കാമായിരുന്നു. അതിന് പകരം സന്താന നിയന്ത്രണം നടത്തുന്നതിന് പട്ടികളെ പിടികൂടുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള തീരുമാനം കോടതിയിൽ കേസ് നൽകി അട്ടിമറിക്കപ്പെട്ടു. ആരാണിതിന് പിന്നിൽ കളിച്ചതെന്നറിയില്ല.
പേ വിഷ ബാധയ്ക്കെതിരെയുള്ള മരുന്നിന് നല്ല വിൽപ്പനയായി. ഇതിന്റെ കമ്മീഷൻ കിട്ടുന്നവരാണ് തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് പറയുന്ന പട്ടി പ്രേമി സംഘടനകളെന്ന ആരോപണവും ശക്തമാണ്. പ്രതിരോധ മരുന്ന് കുത്തിവച്ചാലും ചാകാം. സന്താന നിയന്ത്രണത്തിനുള്ള മരുന്ന് കുത്തിവെച്ചാലും പട്ടികൾ പ്രസവിക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . കൊവിഡിന് പല മരുന്നു കണ്ടു പിടിച്ച് മരുന്ന് കമ്പനികൾ കൊഴുത്തതു പോലെ ഇനി പേപ്പട്ടി വിഷബാധയ്ക്കും തെരുവ് നായ്ക്കളുടെ സന്താന നിയന്ത്രണത്തിനുള്ള പുതിയ മരുന്നിനുമായി കമ്പനികൾ മത്സരിക്കാം. ഏതായാലും തെരുവ് നായ്ക്കളുടെ കടി നാട്ടുകാർക്ക് ഏൽക്കുമ്പോൾ കൊഴുക്കുന്നത് മരുന്നു കമ്പനികളാണ്. ആക്രമണകാരികളായ പട്ടികളുടെ ഉന്മൂല നാശത്തിന് (കൊല്ലാനും ഒരു സ്ഥലത്ത് പിടിച്ച് കെട്ടി സംരക്ഷിക്കാനും ) അനുവദിക്കാത്ത പട്ടിപ്രേമികളുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച്, ഹിഡൻ അജൻഡയെക്കുറിച്ച് നാട്ടുകാർക്ക് ഇപ്പോൾ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |