കോട്ടയം. തെരുവു നായകൾക്ക് ഷെൽട്ടർ ഹോം ഒരുക്കാൻ സർക്കാർ മടിച്ചുനിൽക്കുമ്പോൾ 14 വർഷങ്ങൾക്ക് മുമ്പേ നായകളെ പാർപ്പിച്ച് മാതൃകയാവുകയാണ് താരയും രേഖയും. അപകടം പറ്റിയതടക്കം എല്ലാ നായകളേയും ആളുകൾ ഇവരുടെ അടുത്തേയ്ക്ക് കൊണ്ടു വിടുകയാണ്. കൈയൊഴിയാൻ മനസില്ലാത്തതിനാൽ കിട്ടുന്ന നായകളെയെല്ലാം ഇവർ പോറ്റുന്നു.
നിലവിൽ രേഖയുടേയും താരയുടേയും വീട്ടിൽ 50 നായ്ക്കളുണ്ട്. എല്ലാത്തിനെയും വന്ധ്യംകരിച്ച് കൃത്യമായി കുത്തിവെപ്പ് എടുത്താണ് പരിപാലനം.ഇവയുടെ ഭക്ഷണത്തിനായി ദിവസം മുപ്പത് കിലോ അരി വേണ്ടിവരും. ചെലവ് അധികമാണെങ്കിലും നായകളെ ഉപേക്ഷിക്കാൻ ഇവർ ഒരുക്കമല്ല. എന്നാൽ സാധാരണക്കാരായ രണ്ട് വീട്ടമ്മമാർക്ക് സാധിച്ച കാര്യം ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജില്ലയിൽ ഒരിടത്തും നായകൾക്കായി ഷെൽട്ടർ ഹോമില്ല.
2008ൽ ഇവരുടെ അമ്മ അമ്മിണി തുടങ്ങിവച്ചതാണ് ഈ പ്രസ്ഥാനം. അപകടം സംഭവിച്ച നായകളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പിന്നീട് പലരും നായകളെ ഇവിടെ ഉപേക്ഷിക്കാൻ തുടങ്ങി. പേവിഷ ബാധയുടെ ലക്ഷണമുള്ളവയെ വരെ ഇവിടെ തള്ളി കടന്നുകളഞ്ഞവരുണ്ട്.
താര പറയുന്നു.
അക്രമകാരികളായ നായകളെ പലരും രാത്രിയിൽ തെരുവിൽ ഉപേക്ഷിക്കാറുണ്ട്. അങ്ങനെയുള്ളവരാണ് യഥാർത്ഥ കുറ്റക്കാർ. ഇവരെ ചോദ്യം ചെയ്യാൻ ആരും തയ്യാറാകുന്നില്ല. നായകളെ കൊല്ലുന്നതല്ല പരിഹാരമാർഗം. വന്ധ്യംകരിച്ച് ഷെൽട്ടർ ഹോമുകളിലാക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |